
ബെംഗളൂരു: കർണാടകയിൽ യാദ്ഗിരിയിൽ പട്ടാപ്പകൽ കൊലപാതകം. സർക്കാർ ഉദ്യോഗസ്ഥയെ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തി. സാമൂഹ്യക്ഷേമ വകുപ്പ് ഉദ്യോഗസ്ഥ അഞ്ജലി കമ്പാനൂരാണ് കൊല്ലപ്പെട്ടത്. ഷഹബാദ് മുനിസിപ്പൽ കൗൺസിൽ മുൻ ചെയർപേഴ്സണാണ് അഞ്ജലി കമ്പാനൂർ. യാദ്ഗിരി ജില്ലയിലെ ഗ്രീൻ സിറ്റിക്ക് സമീപം രണ്ട് ദിവസങ്ങള്‍ക്ക് മുൻപാണ് പട്ടാപ്പകൽ കൊലപാതകം നടന്നത്. നാല് പേരടങ്ങുന്ന സംഘം അഞ്ജലി സഞ്ചരിച്ച കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. മാരകായുധങ്ങളുമായിട്ടാണ് ഇവര്‍ എത്തിയത്. കാറിന്‍റെ ഗ്ലാസ് തകര്‍ത്തതിന് ശേഷം അകത്തിരുന്ന അഞ്ജലിയെ ആക്രമിക്കുകയായിരുന്നു.
ഗുരുതരമായി ആക്രമിക്കപ്പെട്ട അഞ്ജലിയെ ഡ്രൈവര്‍ ഉടനെ കലബുര്‍ഗിയിലെ ആശുപത്രിയിലെത്തിക്കുകയും പിന്നീട് ഹൈദരാബാദിലെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. അഞ്ജലിയുടെ ഭർത്താവ് ഗിരീഷ് കമ്പാനൂർ 3 വർഷം മുൻപ് ഇതേ ആക്രമികളുടെ കൈകളാലാണ് കൊല്ലപ്പെട്ടത്. റെയിൽവേ സ്റ്റേഷന് സമീപം നെഞ്ചിൽ കത്തി കുത്തിയിറക്കിയ നിലയിലാണ് ഗിരീഷിന്‍റെ മൃതദേഹം കണ്ടെത്തിയത്. ഇവര്‍ തന്നെയാണ് ഗിരീഷിന്‍റെ സഹോദരനെയും ഇതേ അക്രമി സംഘം കൊലപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട സംഭവമാണ് അഞ്ജലിയുടെ കൊലയ്ക്ക് പിന്നിലെന്നും പൊലീസ് വ്യക്തമാക്കുന്നു. സൂത്രധാരകർക്കായി തെരച്ചിൽ തുടരുന്നതായി പൊലീസ് അറിയിച്ചു.