ക്ലാസെടുക്കുന്നതിനിടെ ഈ അധ്യാപകര്‍ ദ്വയാര്‍ത്ഥത്തില്‍ സംസാരിക്കുകയും ദുരുദ്ദേശത്തോടെ സ്പര്‍ശിക്കുകയും സ്‌കൂള്‍ സമയത്തിന് ശേഷം അനാവശ്യമായി ഫോണ്‍ ചെയ്യുകയും ചെയ്യാറുണ്ടെന്ന് കുട്ടികള്‍ പരാതിപ്പെട്ടു.
രാമനാഥപുരം: തമിഴ്‌നാട് രാമനാഥപുരത്ത് (Tamilnadu Ramanathapuram) വിദ്യാര്‍ത്ഥികള്‍ക്കെതിരെ ലൈംഗിക അധിക്ഷേപം (Sexual harassment) നടത്തിയ അധ്യാപകനെ (School teacher) അറസ്റ്റ് ചെയ്തു. 15 വിദ്യാര്‍ത്ഥികളുടെ പരാതിയെ തുടര്‍ന്നാണ് അധ്യാപകനെ അറസ്റ്റ് ചെയ്തത്. ശിശുക്ഷേമ സമിതി നടത്തിയ അവബോധ പരിപാടിക്കിടെയാണ് സ്‌കൂളിലെ ഗണിത, സാമൂഹ്യശാസ്ത്ര അധ്യാപകര്‍ക്കെതിരെ 15 വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയത്. ക്ലാസെടുക്കുന്നതിനിടെ ഈ അധ്യാപകര്‍ ദ്വയാര്‍ത്ഥത്തില്‍ സംസാരിക്കുകയും ദുരുദ്ദേശത്തോടെ സ്പര്‍ശിക്കുകയും സ്‌കൂള്‍ സമയത്തിന് ശേഷം അനാവശ്യമായി ഫോണ്‍ ചെയ്യുകയും ചെയ്യാറുണ്ടെന്ന് കുട്ടികള്‍ പരാതിപ്പെട്ടു.
ഒമ്പത്, 10 ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് പരാതിയുമായി രംഗത്തെത്തിയത്. പരാതി പൊലീസില്‍ അറിയിച്ചതോടെ സാമൂഹിക ശാസ്ത്ര അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗണിത അധ്യാപകന്‍ ഒളിവിലാണെന്നും ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയെന്നും പൊലീസ് പറഞ്ഞു. ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍, ശിശു സംരക്ഷണ ഓഫിസര്‍ എന്നിവരും സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ട്.
ഷാന്‍ വധം കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത രണ്ടുപേര്‍ പിടിയില്‍
ആലപ്പുഴ: ആലപ്പുഴയിലെ എസ്ഡിപിഐ (SDPI) നേതാവ് ഷാൻ കൊലപ്പെടുത്തിയ കേസിൽ (Alappuzha Shan Murder Case) രണ്ട് പേർ കൂടി പിടിയിൽ. കൊലയാളി സംഘത്തിൽ നേരിട്ട് ഉൾപ്പെട്ടവരാണ് പിടിയിലായതെന്നാണ് സൂചന. ഷാൻ കൊലക്കേസിൽ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുള്ള പ്രതികൾ കസ്റ്റഡിയിലാകുന്നത് ആദ്യമാണ്. നേരത്തെ ഷാനിനെ കൊലപ്പെടുത്തിയ സംഘത്തിന് കാര്‍ ഉപേക്ഷിച്ചശേഷം രക്ഷപ്പെടാന്‍ ആംബുലന്‍സ് വാഹനം ഒരുക്കിയ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അഖിലടക്കം പിടിയിലായിരുന്നു. കാര്‍ സംഘടിപ്പിച്ച് നൽകിയ രാജേന്ദ്രപ്രസാദിനെയും രതീഷിനെയും പൊലീസ് പിടികൂടിയിട്ടുണ്ട്. പ്രതികളെത്തിയ കാർ കണിച്ചുകുളങ്ങര ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് കണ്ടെത്തിയത്.
ആലപ്പുഴ മണ്ണഞ്ചേരിയിൽ വെച്ചാണ് എസ്ഡിപിഐ പ്രവർത്തകനായ ഷാൻ ആക്രമിക്കപ്പെട്ടത്. ഷാൻ സഞ്ചരിച്ച ബൈക്ക് പിന്നിൽനിന്ന് ഇടിച്ചുവീഴ്ത്തിയ ശേഷം കാറിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്‌ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതേ സമയം, ആലപ്പുഴയിലെ കൊലപാതകങ്ങളില്‍ പൊലീസിന് വീഴ്ച്ചയില്ലെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. കൃത്യമായി അന്വേഷണം നടക്കുന്നുണ്ട്. പ്രതികൾ ഒരു കാരണവശാലും രക്ഷപ്പെടില്ലെന്നും മന്ത്രി അറിയിച്ചു.
അതിനിടെ രൺജീത് വധക്കേസിൽ പ്രതികളെ തിരഞ്ഞ് അന്വേഷണ സംഘം തമിഴ്നാട്ടിലേക്ക് പോവുകയാണ്. പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന. കൊലയാളി സംഘത്തിന് സംസ്ഥാനത്തിന് പുറത്തുനിന്ന് സഹായം ലഭിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഡിജിറ്റൽ തെളിവുകൾ ഒന്നും പ്രതികൾ അവശേഷിപ്പിക്കാത്തതാണ് ഒരു തുമ്പും കിട്ടാതിരിക്കാനുള്ള പ്രധാന കാരണം.