
കോട്ടയം പൊൻകുന്നം കൂരാലിയിൽ നൂറ്റിയൊന്ന് ലിറ്റർ വിദേശ മദ്യവുമായി ഹോട്ടലുടമ പിടിയിൽ. അരീപാറയ്ക്കൽ ശരത് ബാബുവാണ് പിടിയിലായത്. അരലിറ്ററിന്‍റെ 211 കുപ്പികളാണ് പിടിച്ചെടുത്തത്. ഹോട്ടൽ കേന്ദ്രീകരിച്ച് അനധികൃത വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന മദ്യമാണിത്. ഹോട്ടലിനോട് ചേർന്നുള്ള കെട്ടിടത്തിന്‍റെ രണ്ടാം നിലയിലാണ് വൻതോതിൽ മദ്യം സൂക്ഷിച്ചിരുന്നത്. ബിവറേജിൽ നിന്ന് പലപ്പോഴായി വാങ്ങി സൂക്ഷിച്ച ശേഷം ഉയർന്ന വിലയ്ക്ക് വിൽക്കുകയായിരുന്നു ഇയാള്‍ ചെയ്തിരുന്നത്. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എൻ.ബാബുക്കുട്ടന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു അന്വേഷണം.പോലീസ് മദ്യം വാങ്ങാനെന്ന വ്യാജേന എത്തിയാണ് ഇയാളെ പോലീസ് പിടികൂടിയത്.
കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം ജീവനൊടുക്കി
കോട്ടയം അകലക്കുന്നം മറ്റക്കര കരിമ്പാനിയിൽ കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം ജീവനൊടുക്കി. തച്ചിലങ്ങാട് കുഴിക്കാട്ട് വീട്ടിൽ അറുപതുകാരനായ സുരേന്ദ്രനാണ് ഭാര്യ പുഷ്പമ്മയെ കുത്തിയ ശേഷം ജീവനൊടുക്കിയത്. കുത്തേറ്റ പുഷ്പമ്മയെ നാട്ടുകാർ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെയാണ് സുരേന്ദ്രൻ തൂങ്ങിമരിച്ചത്. എൽഐസി ഏജന്‍റായ സുരേന്ദ്രനും, ഭാര്യ പുഷ്പമ്മയും മാത്രമാണ് വീട്ടുണ്ടായിരുന്നത്. മക്കൾ മറ്റൊരു വീട്ടിലാണ് താമസം. തമ്മിൽ വഴക്കുണ്ടായതിനിടെ പ്രകോപിതനായ സുരേന്ദ്രൻ ഭാര്യയെ കുത്തുകയായിരുന്നു.
ഗുണ്ടുമല എസ്റ്റേറ്റിൽ ജാർഖണ്ഡ് സ്വദേശിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ പിടിയില്‍
മൂന്നാർ ഗുണ്ടുമല എസ്റ്റേറ്റിൽ ജാർഖണ്ഡ് സ്വദേശിയായ തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾ പിടിയിൽ. കൊല്ലപ്പെട്ട സരൺ സോയിയുടെ സുഹൃത്തിക്കളും ജർഖണ്ഡ് സ്വദേശികളുമായ ദബോയി ഛന്ദ്യ, ഷദേവ് ലോംഗ് എന്നിവരാണ് പിടിയലായത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. സുഹൃത്തായ സരൺ സോയിയെ കൊലപ്പെടുത്തിയ ശേഷം സ്വദേശത്തേക്ക് കടക്കാൻ ശ്രമിച്ച് പ്രതികളായ ദബോയ് ഛന്ദ്യ, ഷാദേവ് ലോംഗ് എന്നിവരെ കോയമ്പത്തൂരിൽ നിന്നാണ് അറസ്റ്റു ചെയ്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam