
ഫോട്ടോ: കൊല്ലപ്പെട്ട കൃഷ്ണനും കുടുംബവും(ഇന്‍സൈറ്റില്‍), പ്രതി അനീഷ്(വലത്)
ഇടുക്കി: പ്രമാദമായ കമ്പകക്കാനം കൂട്ടക്കൊലക്കേസിലെ (Kambakakkanam murder case) ഒന്നാം പ്രതിയെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. മന്ത്രവാദത്തിന്റെ പേരിലായിരുന്നു കൊലപാതകം. ഒരു കുടുംബത്തിലെ 4 പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി തേവര്‍കുഴിയില്‍ അനീഷ് (Aeesh-34) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അടിമാലി കൊരങ്ങാട്ടി ആദിവസിക്കുടിയിലെ വീട്ടിലാണ് മൃതദേഹം. മൃതദേഹത്തിന് ഒരാഴ്ചയിലേറെ പഴക്കമുണ്ട്.
2018 ജൂലൈ 29 നു രാത്രി വണ്ണപ്പുറം കമ്പകക്കാനം കാനാട്ട് വീട്ടില്‍ കൃഷ്ണന്‍ (52), ഭാര്യ സുശീല (50), മക്കളായ ആര്‍ഷ (21), അര്‍ജുന്‍ (17) എന്നിവരെ തലയ്ക്കടിച്ചും വെട്ടിയും കുത്തിയും കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങള്‍ വീടിനു പിന്നിലെ ചാണകക്കുഴിയില്‍ കൂടി എന്നാണു കേസ്. കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കൊലക്കേസായിരുന്നു കമ്പകക്കാനം കൊലപാതകം.
മന്ത്രശക്തി ലഭിക്കുന്നതിന് വേണ്ടിയാണ് ഒന്നാം പ്രതിയായ അനീഷും സുഹൃത്ത് ലിബീഷിന്റെ സഹായത്തോടെ കൃഷ്ണനെയും കുടുംബത്തെയും ഒന്നടങ്കം ഇല്ലാതാക്കിയത്. നേരത്തെ ദുര്‍മന്ത്രവാദത്തില്‍ കൃഷ്ണന്റെ സഹായിയായിരുന്നു അനീഷ്. പിന്നീട് ഇവര്‍ അകന്നു. കൃഷ്ണനെ കൊന്നാല്‍ അദ്ദേഹത്തിന്റെ ശക്തി തനിക്ക് ലഭിക്കുമെന്ന അന്ധവിശ്വാസത്തെ തുടര്‍ന്നാണ് അനീഷ് കൊലപാതകം ആസൂത്രണം ചെയ്തത്.
തലക്കടിച്ചും വെട്ടിയും കൊലപ്പെടുത്തി മൃതദേഹം ചാണകക്കുഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. കൃഷ്ണന്റെ വീട്ടിലുണ്ടായിരുന്ന പണവും ആഭരണങ്ങളും ഇവര്‍ മോഷ്ടിച്ചിരുന്നു. ഒരാഴ്ചക്ക് ശേഷമാണ് പ്രധാന പ്രതിയായ അനീഷ് പൊലീസ് പിടിയിലാകുന്നത്. കൊല്ലപ്പെട്ട അര്‍ജുന്‍ ഭിന്നശേഷിക്കാരനായിരുന്നു. കൃഷ്ണനെയും അര്‍ജുനെയും ജീവനോടെയാണ് കുഴിച്ച് മൂടിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam