Latest Videos

അസി. പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യയുടെ ആത്മഹത്യ; സർക്കാർ ഉൾപ്പടെ എതിർ കക്ഷികളോട് ഹൈക്കോടതി വിശദീകരണം തേടി

By Web TeamFirst Published Apr 4, 2024, 2:10 PM IST
Highlights

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അനീഷ്യയുടെ മാതാവ് പ്രസന്ന നൽകിയ ഹർജിയിൽ ഹൈക്കോടതി നേരത്തെ സർക്കാരിന്റെ നിലപാട് തേടിയിരുന്നു.

കൊല്ലം പരവൂർ മുൻസിഫ് കോടതിയിലെ അസി. പബ്ലിക് പ്രോസിക്യൂട്ടർ എസ്.അനീഷ്യയുടെ ആത്മഹത്യയിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ സർക്കാരിന്റെ ഉൾപ്പെടെയുള്ള എതിർ കക്ഷികളോട് ഹൈക്കോടതി വിശദീകരണം തേടി. സാമൂഹിക പ്രവർത്തകയും അനീഷ്യ ഐക്യദാർഢ്യ സമിതിയുടെ കൺവീനറുമായ പി.ഇ. ഉഷയുടെ ഹർജിയിലാണ് നടപടി. 

അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരുന്ന കുറ്റങ്ങൾ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ഹർജിയിലെ ആരോപണം. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അനീഷ്യയുടെ മാതാവ് പ്രസന്ന നൽകിയ ഹർജിയിൽ ഹൈക്കോടതി നേരത്തെ സർക്കാരിന്റെ നിലപാട് തേടിയിരുന്നു. ഹർജിയിൽ ഉന്നയിച്ച വിഷയങ്ങൾ പരിശോധിക്കാൻ കോടതിയെ സഹായിക്കാൻ അഡ്വ. വി.ജോൺ സെബാസ്റ്റ്യൻ റാൽഫിനെ അമിക്കസ് ക്യൂറിയായി നിയമിച്ചു. ഹർജി 12 ന് പരിഗണിക്കാൻ മാറ്റി.

ജനുവരി 22ന് ആണ് കൊല്ലം പരവൂർ മുൻസിഫ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ എസ്. അനീഷ്യ ജീവനൊടുക്കുന്നത്.  അനീഷ്യയിൽ നിന്നും നിര്‍ണായക വിവരങ്ങളടങ്ങിയ 50 പേജുള്ള ഡയറിക്കുറിപ്പ് പൊലീസിന് ലഭിച്ചിരുന്നു. സഹപ്രവർത്തകരുടെയും മേലുദ്യോഗസ്ഥരുടെയും മാനസിക പീഡനം കാരണം ജീവിതം അവസാനിപ്പിക്കുന്നുവെന്നായിരുന്നു ഡയറിയിൽ അനീഷ്യ വ്യക്തമാക്കിയിരുന്നത്. 

തൊഴിൽ സ്ഥലത്തുണ്ടായ പ്രശ്നങ്ങളെയും സമ്മർദ്ദങ്ങളും കുറിച്ചുള്ള അനീഷ്യയുടെ ശബ്ദരേഖകളും സുഹൃത്തുക്കള്‍ പുറത്തുവിട്ടിരുന്നു. കോൺഫിഡൻഷ്യൽ റിപ്പോർട്ട് പരസ്യമാക്കി മേലുദ്യോഗസ്ഥൻ അപമാനിച്ചു. ജോലി ചെയ്യാത്തവരെ പ്രോത്സാഹിപ്പിച്ചുവെന്നും ജോലി ചെയ്യുന്ന തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നും ശബ്ദരേഖയില്‍  ആരോപിച്ചിരുന്നു.

Read More : 'എല്ലാം ഒരാൾ തന്നെ, എഴുതിയത് 20 ഓളം പരീക്ഷകൾ'; കൂലിക്ക് പരീക്ഷ എഴുതാനെത്തിയ സർക്കാർ അധ്യാപകൻ പിടിയിൽ

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056)

click me!