
പെരിങ്ങത്തൂർ: കണ്ണൂരിൽ ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു. പെരിങ്ങത്തൂർ പുല്ലൂക്കരി സ്വദേശി രതിയെന്ന നാൽപത്തിയഞ്ചുകാരി കൊല്ലപ്പെട്ടത്. പ്രതി മോഹനനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ പത്തുമണിയോടെയാണ് സംഭവം. മദ്യപിച്ചെത്തി വീടിന്റെ വാതിലുകളെല്ലാം അകത്തുനിന്ന് കുറ്റിയിട്ടശേഷം കത്തികൊണ്ട് മോഹനൻ ഭാര്യയുടെ കഴുത്തറുത്തു.
രതിയുടെ നിലവിളി കേട്ട് അടുത്ത വീട്ടുകാർ ഓടിയെത്തി. വാതിൽ തുറക്കാൻ മോഹനൻ തയ്യാറായില്ല. നാട്ടുകാർ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്ത് കടന്നപ്പോൾ രക്തത്തിൽ കുളിച്ചുകിടക്കുകയായിരുന്നു നാൽപത്തിയഞ്ചുകാരി. ആളുകളെ കണ്ട് പരിഭ്രാന്തനായ മോഹനൻ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാൻ തുനിഞ്ഞു. അപ്പോഴേക്കും ആളുകൾ ഇയാളെ കീഴ്പ്പെടുത്തി പൊലീസിൽ അറിയിച്ചു.
പൊലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രതിയുടെ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെക്കുറിച്ച് ബന്ധുക്കളിൽ നിന്നും നാട്ടുകാരിൽ നിന്നും പൊലീസ് വിവരങ്ങൾ ശേഖരിച്ചു. പെരിങ്ങത്തൂർ പുല്ലൂക്കരയിൽ താമസിക്കുന്ന മോഹനനും ഭാര്യ രതിയും തമ്മിൽ നേരത്തെ മുതൽ കുടുംബ പ്രശ്നം ഉണ്ടായിരുന്നു.
മലയാളിയാണെങ്കിലും കൊയമ്പത്തൂരിൽ വളർന്ന് അവിടെതന്നെ ചായക്കച്ചവടം ചെയ്ത് വരികയായിരുന്ന മോഹനന് നാട്ടിൽ അധികം ബന്ധങ്ങളില്ല. കഴിഞ്ഞ നാലുകൊല്ലമായി ഇയാൾ ജോലിക്കൊന്നും പോകാറുണ്ടായിരുന്നില്ല. തയ്യിൽ ജോലി ചെയ്തുവരികയായിരുന്നു രതി. ഇലക്ട്രീഷ്യനായ ഇവരുടെ മകൻ രാവിലെ ജോലിക്ക് പോയ സമയത്തായിരുന്നു കൊലപാതകം. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam