മകനില്ലാത്ത നേരം തിരഞ്ഞെടുത്ത് രതിയുടെ കഴുത്തറുത്ത് മോഹനന്‍; പകയ്ക്ക് കാരണം കുടുംബ പ്രശ്നം

By Web TeamFirst Published Dec 23, 2021, 12:09 AM IST
Highlights

രതിയുടെ നിലവിളി കേട്ട് അടുത്ത വീട്ടുകാർ ഓടിയെത്തി. വാതിൽ തുറക്കാൻ മോഹനൻ തയ്യാറായില്ല. നാട്ടുകാർ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്ത് കടന്നപ്പോൾ രക്തത്തിൽ കുളിച്ചുകിടക്കുകയായിരുന്നു നാൽപത്തിയഞ്ചുകാരി. 

പെരിങ്ങത്തൂർ: കണ്ണൂരിൽ ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു. പെരിങ്ങത്തൂർ പുല്ലൂക്കരി സ്വദേശി രതിയെന്ന നാൽപത്തിയഞ്ചുകാരി കൊല്ലപ്പെട്ടത്. പ്രതി മോഹനനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ പത്തുമണിയോടെയാണ് സംഭവം. മദ്യപിച്ചെത്തി വീടിന്റെ വാതിലുകളെല്ലാം അകത്തുനിന്ന് കുറ്റിയിട്ടശേഷം കത്തികൊണ്ട് മോഹനൻ ഭാര്യയുടെ കഴുത്തറുത്തു. 

രതിയുടെ നിലവിളി കേട്ട് അടുത്ത വീട്ടുകാർ ഓടിയെത്തി. വാതിൽ തുറക്കാൻ മോഹനൻ തയ്യാറായില്ല. നാട്ടുകാർ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്ത് കടന്നപ്പോൾ രക്തത്തിൽ കുളിച്ചുകിടക്കുകയായിരുന്നു നാൽപത്തിയഞ്ചുകാരി. ആളുകളെ കണ്ട് പരിഭ്രാന്തനായ മോഹനൻ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാൻ തുനിഞ്ഞു. അപ്പോഴേക്കും ആളുകൾ ഇയാളെ കീഴ്പ്പെടുത്തി പൊലീസിൽ അറിയിച്ചു. 

പൊലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രതിയുടെ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെക്കുറിച്ച് ബന്ധുക്കളിൽ നിന്നും നാട്ടുകാരിൽ നിന്നും പൊലീസ് വിവരങ്ങൾ ശേഖരിച്ചു. പെരിങ്ങത്തൂർ പുല്ലൂക്കരയിൽ താമസിക്കുന്ന മോഹനനും ഭാര്യ രതിയും തമ്മിൽ നേരത്തെ മുതൽ കുടുംബ പ്രശ്നം ഉണ്ടായിരുന്നു. 

മലയാളിയാണെങ്കിലും കൊയമ്പത്തൂരിൽ വളർന്ന് അവിടെതന്നെ ചായക്കച്ചവടം ചെയ്ത് വരികയായിരുന്ന മോഹനന് നാട്ടിൽ അധികം ബന്ധങ്ങളില്ല. കഴിഞ്ഞ നാലുകൊല്ലമായി ഇയാൾ ജോലിക്കൊന്നും പോകാറുണ്ടായിരുന്നില്ല. തയ്യിൽ ജോലി ചെയ്തുവരികയായിരുന്നു രതി. ഇലക്ട്രീഷ്യനായ ഇവരുടെ മകൻ രാവിലെ ജോലിക്ക് പോയ സമയത്തായിരുന്നു കൊലപാതകം. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

click me!