
കൊല്‍ക്കത്ത: ഭര്‍ത്താവിനെ ഭാര്യ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ക്രൂരമായി ഇടിക്കുകയും തൊഴിക്കുകയും സിഗരറ്റ് കൊണ്ട് പൊള്ളിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. യുവാവിന്റെ പരാതിയില്‍ യുവതിക്കെതിരെ പൊലീസ് കേസെടുത്തു. കൊല്‍ക്കത്ത ബിധാന്‍നഗര്‍ സ്വദേശിയായ 33കാരനായ യുവാവിനാണ് ഭാര്യയില്‍ നിന്ന് ക്രൂരമര്‍ദ്ദനമേറ്റത്.
കഴിഞ്ഞ നാല് വര്‍ഷമായി ഭാര്യ തന്നെ ക്രൂരമായി മര്‍ദ്ദിക്കുകയാണെന്ന് ഇയാള്‍ പറഞ്ഞു. ജൂണ്‍ അഞ്ചിന് നടന്ന സംഭവങ്ങളുടെ വീഡിയോയാണ് പുറത്തായത്. വീട്ടിലെ വെബ്ക്യാമിലെ ദൃശ്യങ്ങളാണ് പുറത്തായത്. മര്‍ദ്ദിക്കുന്നതോടൊപ്പം അസഭ്യവും പറയുന്നുണ്ട്.
യുവാവിന്റെ മാതാപിതാക്കള്‍ വീട്ടിലേക്ക് താമസിക്കാന്‍ വന്നതാണ് മര്‍ദ്ദനത്തിന് കാരണം. ബന്ധുവീട്ടിലായിരുന്നു യുവാവിന്റെ പ്രായമായ മാതാപിതാക്കള്‍ താമസിച്ചിരുന്നത്. യുവാവ് ഇവരെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നു. കൊറോണയുമായാണ് മാതാപിതാക്കള്‍ വീട്ടിലേക്ക് വന്നതെന്ന് പറഞ്ഞാണ് യുവതി ഭര്‍ത്താവിനെ മര്‍ദ്ദിച്ചത്. ട്രെയിനിംഗ് പ്രൊഫഷനലായ യുവതി ജോലി കഴിഞ്ഞെത്തി അര്‍ധരാത്രിവരെ ഭര്‍ത്താവിനെ മര്‍ദ്ദിച്ചു.
ഉപദ്രവം സഹിക്കാന്‍ കഴിയാത്തതോടെയാണ് പരാതി നല്‍കിയതെന്ന് യുവാവ് പറഞ്ഞു. സംഭവത്തിന്റെ പിറ്റേ ദിവസം പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ പൊലീസ് തയ്യാറായില്ല. നിയമം സ്ത്രീക്ക് അനുകാലമാണെന്ന് പറഞ്ഞാണ് കേസെടുക്കാതെ തിരിച്ചയച്ചത്. വീഡിയോ പുറത്തുവന്നതോടെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും യുവതിയെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ഭര്‍ത്താവിന്റെ അഭിഭാഷകന്‍ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam