
തിരുവനന്തപുരം: ഉച്ചക്കടയില്‍ പയറ്റുവിള സ്വദേശി സജികുമാറിനെ കുത്തിക്കൊലപ്പെടുത്തിയ (Sajikumar murder case) കേസിലെ പ്രതികളെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. റിമാന്‍ഡിലായിരുന്ന പ്രതികളായ പയറ്റുവിള വട്ടവിള സ്വദേശി മാക്കാന്‍ ബിജു (Makan Biju-42), കോട്ടുകാല്‍ കുഴിവിള വടക്കരുകത്ത് വീട്ടില്‍ പോരാളന്‍ രാജേഷ് (Poralan Biju-45) എന്നിവരെയാണ് വിഴിഞ്ഞം പൊലീസ് ഇന്നലെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുത്തത്. സജികുമാറിനെ കുത്തിയ ശേഷം വലിച്ചെറിഞ്ഞ കത്തി രാത്രിയില്‍ നടത്തിയ പരിശോധനയില്‍ പ്രതി രാജേഷിന്റെ വീടിന്റെ കോഴിക്കൂടിന് മുകളില്‍ നിന്ന് കണ്ടെത്തി.
മൂര്‍ച്ചയേറിയ ചെറിയ കത്തിയാണ് കൊലക്കുപയോഗിച്ചിരിക്കുന്നത്. സമീപത്തെ കുന്നു കൂടിക്കിടക്കുന്ന ആക്രി സാധനങ്ങള്‍ക്കിടയിേലേക്കാണ് കത്തി വലിച്ചെറിഞ്ഞതെന്നാണ് പ്രതി മാക്കന്‍ ബിജു പൊലീസിന് നേരത്തെ മാെഴി നല്‍കിയിരുന്നത്. ഇതിന്റ അടിസ്ഥാനത്തില്‍ ആക്രി സാധനങ്ങള്‍ കൂട്ടിയിട്ട സ്ഥലത്തും കത്തി കണ്ടെത്താനായി പ്രതികളുമായി പൊലീസ് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇതിന് ശേഷമാണ് രാത്രിയാേടെ പ്രതികളിലാെരാളുടെ വീട്ടുവളപ്പില്‍ നിന്ന് കത്തികണ്ടെടുത്തത്.
വിഴിഞ്ഞം സര്‍ക്കില്‍ ഇന്‍സ്‌പെക്ടര്‍ പ്രജീഷ് ശശി, കോവളം സി ഐ പ്രൈജു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ ഇന്നലെ വൈകിട്ട് 5.15 ഓടെ ഉച്ചക്കടയില്‍ കാെല നടന്ന സ്ഥലത്ത് തെളിവെടുപ്പിന് എത്തിച്ചത്. സമീപത്തെ സി.സി.ടി.വി പരിശോധിച്ചതില്‍ നിന്ന് കൊലയെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായും പൊലീസ് പറയുന്നു. മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങിയപ്രതികളുടെ തെളിവെടുപ്പ് ഇന്നും തുടരും. മദ്യപിക്കാന്‍ പണം ചോദിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കത്തിക്കുത്തിലും കൊലപാതകത്തിലും കലാശിച്ചത്.
സംഭവം നടക്കുമ്പോള്‍ പ്രതികള്‍ക്കാെപ്പം ഉണ്ടായിരുന്ന മൂന്ന് പേര്‍ ഒളിവിലാണ്. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങി നടക്കുന്ന പ്രതികള്‍ക്കായി തിരുവല്ലം, കോവളം, നേമം, ബാലരാമപുരം സ്റ്റേഷന്‍ പരിധികളില്‍ ഇവര്‍ എത്താവുന്ന സ്ഥലങ്ങളില്‍ കഴിഞ്ഞ ദിവസവും പരിശോധന നടത്തി. കുത്തേറ്റ് വീണ സജികുമാറിനെ കാറില്‍ ആശുപത്രിയില്‍ എത്തിച്ച ശേഷം മരണവിവരം അറിഞ്ഞതോടെ മുങ്ങിയ ഉച്ചക്കട സ്വദേശികളായ റെജി, സുധീര്‍, സജി എന്നിവരെയാണ് ഇനി പിടി കിട്ടാനുള്ളത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam