നാവിക സേനയിലേക്ക് വ്യാജ റിക്രൂട്ട്മെന്‍റ്; ലക്ഷങ്ങള്‍ തട്ടിയ പ്രതി പിടിയില്‍

By Web TeamFirst Published May 17, 2019, 11:44 PM IST
Highlights

നാവിക സേന ഓഫീസറുടെ യൂണിഫോം ധരിച്ചാണിയാൾ സഞ്ചരിച്ചിരുന്നത്. ഇയാളുടെ പക്കൽ നിന്നും നാവിക സേന ഓഫീസർമാർ ഉപയോഗിക്കുന്ന തരത്തിലുള്ള യൂണിഫോമും സ്ഥാന ചിഹ്നങ്ങളും വ്യാജ തിരിച്ചറിയൽ കാർഡും കണ്ടെടുത്തു.

കൊച്ചി: നാവിക സേനയിൽ ജോലി ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്തയാള്‍ പിടിയില്‍. കൊച്ചി പാലാരിവട്ടം പൊലീസാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ പക്കൽ നിന്നും നാവിക സേന ഓഫീസർമാർ ഉപയോഗിക്കുന്ന തരത്തിലുള്ള യൂണിഫോമും സ്ഥാന ചിഹ്നങ്ങളും വ്യാജ തിരിച്ചറിയൽ കാർഡും കണ്ടെടുത്തു.

കാഞ്ഞിരപ്പള്ളി, പിണ്ണാക്കനാട് സ്വദേശി കണ്ണാമ്പിള്ളി ജോബിൻ മാനുവലാണ് നേവി ഓഫീസർ ചമഞ്ഞ് ജോലി തട്ടിപ്പ് നടത്തിയത്. ഇയാൾ പാലാരിവട്ടത്തിന് സമീപം ആലിൻ ചുവട് ഭാഗത്ത് നടത്തിയിരുന്ന ഗാസ ഇൻറർനാഷണൽ എന്ന സ്ഥാപനത്തിൻറെ മറവിലായിരുന്നു തട്ടിപ്പ്. കൊച്ചി നേവൽ ബേസ്, വിശാഖപട്ടണം നോവൽ ബേസ് എന്നിവിടങ്ങളിൽ ജൂനിയർ ക്ലർക്ക്, ഓഫീസർ എന്നീ തസ്തികകളിൽ ജോലി ശരിയാക്കി നൽകാമെന്ന് പറഞ്ഞ് പലരിൽ നിന്നായി 30 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 

നാവിക സേന ഓഫീസറുടെ യൂണിഫോം ധരിച്ചാണിയാൾ സഞ്ചരിച്ചിരുന്നത്. ഇയാളുടെ വീട്ടിലും സ്ഥാപനത്തിലും നടത്തിയ പരിശോധനയിൽ നാവിക സേനയിലെ ഉയർന്ന ഉദ്യോഗസ്ഥർ ഉപയോഗിക്കുന്ന യൂണിഫോമും സ്ഥാന ചിഹ്നങ്ങളും കണ്ടെത്തി. ഈസ്റ്റേൺ നേവൽ കമാൻറിലെ ഉദ്യോഗസ്ഥനാണെന്നുള്ള വ്യാജ ഐഡൻറിറ്റി കാർഡ്, എൻട്രി പാസ് എന്നിവയും കണ്ടെത്തിയിട്ടുണ്ട്. തന്ത്ര പ്രധാന കേന്ദ്രങ്ങളായ കൊച്ചി നേവൽ ബേസ്, എൻഎഡി എന്നിവിടങ്ങളിൽ പലതവണ സന്ദർശനം നടത്തിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 

നാവിക സേനയിലെ ഉദ്യോഗസ്ഥർക്ക് ആർക്കെങ്കിലും ഇതിൽ പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇയാൾ ഉപയോഗിച്ചിരുന്ന കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. വിശദ പരിശോധനയിൽ കാർ മോഷ്ടിച്ചതാണെന്നും നമ്പർ സ്കൂട്ടറിൻറേതാണെന്നും കണ്ടെത്തി. കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്ത പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്താനാണ് പൊലീസിൻറെ തീരുമാനം.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന്ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

click me!