കുടുംബം കോയമ്പത്തൂരിൽ, മോഷ്ടാക്കളെത്തി; അടച്ചിട്ട വീട് കുത്തിത്തുറന്ന് കവർച്ച; പണവും വാച്ചും നഷ്ടപ്പെട്ടു

By Web TeamFirst Published Jan 31, 2023, 3:02 PM IST
Highlights

ഇരുനില വീടിന്‍റെ മുൻവശത്തെ വാതിൽ കുത്തി പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്. അഞ്ച് മുറിയുടെ വാതിലും കുത്തി പൊളിച്ചിട്ടുണ്ട്.

തൃശ്ശൂർ : കയ്പമംഗലത്ത് അടച്ചിട്ട വീട് കുത്തിത്തുറന്ന് എഴുപതിനായിരം രൂപയും വിലപിടിപ്പുള്ള വാച്ചും കവർന്നു. കിഴക്ക് തേപറമ്പിൽ അഷറഫിന്‍റെ വീട്ടിലാണ് മോഷണമുണ്ടായത്. അഷറഫും കുടുംബവും കോയമ്പത്തൂരിലാണ് താമസിക്കുന്നത് കഴിഞ്ഞ 20 ന് വീട്ടിലെത്തി മടങ്ങിയിരുന്നു. ഇന്നലെ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഇരുനില വീടിന്‍റെ മുൻവശത്തെ വാതിൽ കുത്തി പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്. അഞ്ച് മുറിയുടെ വാതിലും കുത്തി പൊളിച്ചിട്ടുണ്ട്. മുറിക്കുള്ളിലെ അലമാരകളെല്ലാം  തുറന്ന നിലയിലാണ്. അലമാരക്കുള്ളിൽ ബാഗിൽ സൂക്ഷിച്ചിരുന്ന പണമാണ് കവർന്നത്. അലമാരയിലുണ്ടായിരുന്ന വിലകൂടിയ വാച്ചും മോഷ്ടിച്ചു. പ്രദേശത്ത് അടച്ചിട്ട വീടുകൾ കേന്ദ്രീകരിച്ചുള്ള മോഷണം പതിവായിരിക്കുകയാണ്. കഴിഞ്ഞ ദിവസം പെരിഞ്ഞനത്ത് മൂന്ന് വീടുകളിൽ കവർച്ച നടന്നിരുന്നു. കയ്പമംഗലം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.

യാത്ര ബൈക്കിൽ, സ്ത്രീകളുടെ മുഖത്തേക്ക് മുളകുപൊടിയെറിഞ്ഞ് മാല പൊട്ടിക്കൽ പതിവ്, മോഷ്ടാവ് കൊച്ചിയിൽ പിടിയിൽ

അതേ സമയം, സമാനമായ സംഭവം കഴിഞ്ഞ ദിവസം കണ്ണൂരിലുമുണ്ടായിരുന്നു. കണ്ണൂർ ശ്രീകണ്ഠപുരത്ത് വീട് കുത്തി തുറന്ന് സ്വർണവും പണവും മോഷ്ടിച്ച കേസിൽ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥിയാണ് പിടിയിലായത്. പട്ടാപ്പകൽ അയൽവാസിയുടെ വീട്ടിൽ കയറിയാണ് പതിനഞ്ചുകാരൻ എൺപത്തി ഏഴായിരം രൂപയും രണ്ടര പവനും മോഷ്ടിച്ചത്. പൊലീസ് പിന്നാലെയുണ്ടെന്ന് മനസിലാക്കി നാടുവിട്ട പത്താംക്ലാസുകാരനെ കോഴിക്കോട് വച്ച് പിടികൂടി. 

കഴിഞ്ഞ 17 നാണ് പൊടിക്കളത്തെ ദാക്ഷായണിയുടെ വീട്ടിൽ നിന്നും 87,000 രൂപയും രണ്ടര പവന്റെ സ്വർണവും മോഷണം പോയത്.  കൃത്യമായി വീട് അറിയാവുന്നയാളാണ് കവർച്ച നടത്തിയതെന്ന് പൊലീസിന് മനസിലായി. വീടുമായി ബന്ധമുള്ള ആളുകളുടെ ഫിങ്കർ പ്രിന്റ് എടുക്കാനുള്ള നടപടി ശ്രീകണ്ഠാപുരം പൊലീസ് ആരംഭിച്ചു. അതോടെയാണ് അയൽവാസിയായ പത്താം ക്ലാസുകാരൻ വീടുവിട്ടിറങ്ങിയത്.  മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കുട്ടിയെ കോഴിക്കോട്  നിന്ന് കണ്ടെത്തി.  

പതിനഞ്ചുകാരന്റെ കയ്യിൽ നിന്ന് മോഷണം നടത്തിയ സ്വർണാഭരണങ്ങളും കണ്ടെടുത്തു. മോഷ്ടിച്ച തുകയില്‍ നിന്ന് 30,000 രൂപ കുട്ടി ചിലവഴിച്ചിരുുന്നു. പണം ധൂർത്ത് അടിക്കാനുള്ള ആഗ്രഹമാണ് മോഷണത്തിന് പ്രേരിപ്പിച്ചത് എന്നാണ് പൊലീസിന്റെ അനുമാനം. മോഷണത്തിന് പിന്നാലെ സുഹൃത്തുക്കൾക്ക് കുട്ടി വസ്ത്രങ്ങൾ വാങ്ങി നൽകിയിരുന്നു. എവിടുന്നാണ് പണം എന്ന് അവർ ചോദിച്ചപ്പോൾ ഓൺലൈൻ ഗെയിം കളിച്ച് കിട്ടിയതെന്നായിരുന്നു  മറുപടി. ചിൽഡ്രൻസ് ഹോമിൽ പാ‍ർപ്പിച്ച പതിനഞ്ചുകാരന് കൗൺസിലിങ്ങ് നൽകും. മോഷണക്കേസായതിനാൽ കേസിന്റെ നിയമനടപടി തുടരുമെന്ന് ശ്രീകണ്ഠാപുരം പൊലീസ് അറിയിച്ചു. 
 

click me!