
കൊല്ലം: കരുനാഗപ്പള്ളിയില്‍ ചികിത്സ കിട്ടാതെ ഗര്‍ഭസ്ഥ ശിശു മരിച്ചതിന് പിന്നാലെ അമ്മയും മരണത്തിന് കീഴടങ്ങി. തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതിയാണ് മരിച്ചത്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നായിരുന്നു യുവതിയെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലെത്തിച്ചത്. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
വടക്കന്‍ മൈനാഗപ്പള്ളി സ്വദേശിനി നജ്മയെ ജൂലൈ 29നാണ് പ്രസവത്തിനായി കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. പ്രസവമുറിയിലേക്ക് മാറ്റിയെങ്കിലും കൃത്യമായ പരിചരണം കിട്ടിയില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. പതിനഞ്ച് മണിക്കൂറിന് ശേഷം കടുത്ത വേദനയും രക്തസ്രാവവും ഉണ്ടാകാന്‍ തുടങ്ങിയതോടെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് മാറ്റാന്‍ സ്വകാര്യ ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടുവെന്ന് ബന്ധുക്കള്‍ പറയുന്നു.
പ്രസവത്തിന് മുന്‍പ് കുട്ടി മരിച്ചു. തിരുവനന്തപുരം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നജ്മ ഇന്ന് വെളുപ്പിനാണ് മരണമടഞ്ഞത്. സ്വകാര്യ ആശുപത്രി അധികൃതരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചുവെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് കഴിഞ്ഞദിവസം കുട്ടിയുടെ മൃതദേഹം പുറത്ത് എടുത്ത് പോസ്റ്റ് മോര്‍ട്ടം നടത്തി. സംഭത്തെ കുറിച്ച് കരുനാഗപ്പള്ളി ഡിവൈഎസ് പിയുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് നജ്മയുടെ ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് പരാതിനല്‍കും. അതേസമയം ചികിത്സ പിഴവ് സംഭവിച്ചിട്ടില്ലന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam