
മുര്‍ഷിദാബാദ്: ബംഗാളില്‍ കഴിഞ്ഞ ദിവസം ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബൊന്ധു പ്രകാശ് പാല്‍, ഗര്‍ഭിണിയായ ഭാര്യ, എട്ടുവയസ്സുകാരന്‍ മകന്‍ എന്നിവര്‍ കൊലപ്പെട്ട സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്പല്‍ ബെഹ്റ എന്നയാളെയാണ് ബംഗാള്‍ പൊലീസ് പിടികൂടിയത്. പണവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി മൊഴി നല്‍കിയതായി പൊലീസ് അറിയിച്ചു.
പ്രകാശ് പാല്‍ സഹ ഉടമയായ ഇന്‍ഷൂറന്‍സ് കമ്പനിയില്‍ ഉത്പല്‍ പണം നിക്ഷേപിച്ചിരുന്നു. എന്നാല്‍, 24,000 രൂപ തിരികെ ചോദിച്ചപ്പോള്‍ നല്‍കിയില്ലെന്നും തന്നെ അധിക്ഷേപിച്ച് സംസാരിച്ചതിലും പ്രതികാരമായിട്ടാണ് കുടുംബത്തിനെ മുഴുവന്‍ കൊലപ്പെടുത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ചയാണ് മൂന്നംഗ കുടുംബം ക്രൂരമായി കൊല്ലപ്പെട്ടത്. ജിയാഗഞ്ചിലെ വീട്ടിൽ രക്തത്തിൽ കുളിച്ച് കിടക്കുന്ന നിലയിലാണ് മൂവരുടെയും മൃതദേഹം കണ്ടത്. മൂന്ന് പേർക്കും ശരീരത്തിൽ മാരകമായി വെട്ടേറ്റിരുന്നു.
സംഭവത്തിന് പിന്നാലെ രാഷ്ട്രീയ ബന്ധം ആരോപിച്ച് ബിജെപി രംഗത്തെത്തിയിരുന്നു. സംഭവത്തിന്‍റെ ചിത്രങ്ങളും വീഡിയോകളും ബംഗാളിലെ മുൻനിര ബിജെപി നേതാക്കൾ തന്നെ പ്രചരിപ്പിച്ചു. എന്നാല്‍, രാഷ്ട്രീയ ബന്ധമെന്ന ആരോപണം പൊലീസ് നേരത്തെ തള്ളിയിരുന്നു. കൊലപാതകം ആളിക്കത്തിക്കാനാണ് ബിജെപിയുടെ ശ്രമിച്ചെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. പൊലീസ് ഈ കേസ് സുതാര്യമായി അന്വേഷിക്കണമെന്ന് ഗവർണർ കൂടി ആവശ്യപ്പെട്ടതോടെ മമത ബാനർജി സർക്കാരും പൊലീസും കൂടുതൽ സമ്മർദ്ദത്തിലായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam