ഔട്ട്‌ലെറ്റിന് മുന്നിൽ മദ്യം വാങ്ങാൻ എത്തുന്നവരിൽനിന്ന് ഗുണ്ടാപ്പിരിവ് നടത്തി പണം ആവശ്യപ്പെടുന്നതും, ഇത് നൽകാൻ വിസമ്മതിക്കുന്നവരെ ആക്രമിക്കുന്നതും പ്രദേശത്ത് പതിവാകുകയാണ്.

പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി ബിവറേജ് ഔട്ട്‌ലെറ്റിന് മുന്നിലെ ഗുണ്ടാവിളയാട്ടത്തിൽ മദ്യം വാങ്ങാൻ വന്ന വയോധികന് ക്രൂരമർദനം. ലഹരിക്കടിമപ്പെട്ട യുവാക്കളായ ഗുണ്ടാസംഘമാണ് വയോധികനെ മർദിച്ച് അവശനാക്കിയത്. മദ്യം വാങ്ങാനെത്തിയ നിരവധിപേർ നോക്കിനിൽക്കെയായിരുന്നു ഈ പരസ്യമായ ആക്രമണം. എന്നാൽ, അക്രമികളെ ഭയന്ന് ആരും പ്രതികരിക്കാൻ തയ്യാറായില്ല. ഔട്ട്‌ലെറ്റിന് മുന്നിൽ മദ്യം വാങ്ങാൻ എത്തുന്നവരിൽനിന്ന് ഗുണ്ടാപ്പിരിവ് നടത്തി പണം ആവശ്യപ്പെടുന്നതും, ഇത് നൽകാൻ വിസമ്മതിക്കുന്നവരെ ആക്രമിക്കുന്നതും പ്രദേശത്ത് പതിവാകുകയാണ്. സാമൂഹ്യവിരുദ്ധരുടെ ശല്യം വർധിച്ചതോടെ സാധാരണക്കാരായ തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ കടുത്ത ഭയപ്പാടോടെയാണ് ഇവിടെ എത്തുന്നത്. ഔട്ട്‌ലെറ്റിന് മുന്നിൽ നിരന്തരമുണ്ടാകുന്ന ഇത്തരം അക്രമസംഭവങ്ങളെ അതീവ ഗൗരവത്തോടെയാണ് ജനങ്ങൾ കാണുന്നത്. പൊതുജനങ്ങൾക്ക് ഭയരഹിതമായി സഞ്ചരിക്കാൻ പൊലീസ് കൂടുതൽ ജാഗ്രതയോടെയും കാര്യക്ഷമമായും ഇടപെടേണ്ടത് അനിവാര്യമാണെന്നും ബിവറേജ് ഔട്ട്‌ലെറ്റിലും പരിസര പ്രദേശങ്ങളിലും സ്ഥിരം പൊലീസ് പട്രോളിങ് ഏർപ്പെടുത്തണമെന്നും, ഗുണ്ടാസംഘങ്ങൾക്കെതിരെ സമഗ്രാന്വേഷണം നടത്തി കർശന നിയമനടപടികൾ സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം