ചീയാരത്ത് യുവാവ് പെട്രോളൊഴിച്ച് കൊലപ്പെടുത്തിയ നീതുവിൻറ സംസ്കാരം നടന്നു. സുഹൃത്തുക്കളും സഹപാഠികളും ജനപ്രതിനിധികളും ഉൾപ്പെടെ നിരവധി പേരാണ് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്.
തൃശൂർ: ചീയാരത്ത് യുവാവ് പെട്രോളൊഴിച്ച് കൊലപ്പെടുത്തിയ നീതുവിൻറ സംസ്കാരം നടന്നു. സുഹൃത്തുക്കളും സഹപാഠികളും ജനപ്രതിനിധികളും ഉൾപ്പെടെ നിരവധി പേരാണ് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്.
പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന നീതുവിൻറെ മൃതദേഹം രാവിലെയാണ് വീട്ടിലെത്തിച്ചത്. പൊതുദര്‍ശനത്തിനു വെച്ചപ്പോള്‍ സഹപാഠികള്‍ ഉള്‍പ്പെടെ കൂട്ടുകാരിയെ ഒരു നോക്കു കാണാനായി എത്തി.
ശേഷം 10 മണിയോടെ സംസ്കാര ചടങ്ങുകള്‍ക്കായി പാറമേക്കാവ് ശാന്തിഘട്ടിലേക്ക് കൊണ്ടു പോയി. ബിടെക് വിദ്യാര്‍ത്ഥിനിയായിരുന്ന നീതുവിനെ കഴിഞ്ഞ ദിവസമാണ് വീട്ടിലെത്തിയ പ്രതി നിതീഷ് കഴുത്തില്‍ കത്തി കൊണ്ട് കുത്തിയ ശേഷം പെട്രോളൊഴിച്ച് തീകൊളുത്തിയത്.
നീതുവിന്‍റെ ശരീരത്തില്‍ അഞ്ചിടങ്ങളിലായി കത്തികൊണ്ട് കുത്തേറ്റിരുന്നു. സംഭവത്തിന് ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നീതുവിന്‍റെ വീട്ടുകാര്‍ പിടിച്ചുകെട്ടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.നീതുവിനെ കൊലപ്പെടുത്തിയ ശേഷം ബാഗിലുളള വിഷം കഴിച്ച് ആത്മഹത്യ ചെയ്യാനായിരുന്നു പ്രതിയുടെ പദ്ധതി. പ്രണയബന്ധത്തിലെ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി മൊഴി നൽകിയിട്ടുണ്ട്.