
ആലപ്പുഴ: കായംകുളം രാമപുരത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ ആക്രമിച്ച സംഭവത്തിൽ അയൽവാസി അറസ്റ്റിൽ. 78 വയസ്സുള്ള ജാനകിയെയാണ് അയൽവാസിയായ മധുസൂദനൻ നായർ മർദ്ദിച്ചത്. നവമാധ്യമങ്ങളിൽ പ്രചരിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കരീലകുളങ്ങര പൊലീസ് കേസെടുത്ത്.
മദ്യലഹരിയിലാണ് മധുസൂദനൻ വൃദ്ധയെ മർദ്ദിച്ചത്. പത്തിയൂർ പഞ്ചായത്തിലെ ഒന്നാം വാർഡിലാണ് 78 കാരി ജാനകിയുടെ വീട്. വീടിന് സമീപത്തെ റോഡിൽ വച്ച് ഇന്നലെ രാവിലെയോടെയാണ് സംഭവം. അയൽവാസിയായ മധുസൂദനൻ മദ്യപിച്ച് വഴക്കുണ്ടാക്കുന്നതും പ്രദേശത്തെ ചെറുപ്പക്കാരെ മദ്യത്തിന് അടിമകളാക്കുന്നതും ജാനകി ചോദ്യം ചെയ്തിരുന്നു. ഇതേതുടർന്നുള്ള വൈരാഗ്യമാണ് മർദ്ദത്തിന് കാരണമായി പൊലീസ് പറയുന്നത്. നേരത്തെയും ജാനകിയുടെ വീട്ടിൽ മദ്യപിച്ചെത്തി പ്രതി ബഹളമുണ്ടാക്കുമായിരുന്നു.
വൃദ്ധയെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച അയൽവാസിക്കും മർദ്ദനമേറ്റു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ പ്രദേശവാസിയായ ചെറുപ്പക്കാരൻ മൊബൈലിൽ ചിത്രീകരിച്ച് നവമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. ഇതു ശ്രദ്ധയിൽപ്പെട്ട കരീലകുളങ്ങര പൊലീസ് മധുസൂദനനെ അറസ്റ്റ് ചെയ്തു. പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽവിട്ടു. മർദ്ദനമേറ്റ ജാനകിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam