
വധശിക്ഷയ്ക്ക് രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെ ശിക്ഷ നടപ്പാക്കുന്നത് വൈകിപ്പിക്കാന്‍ തന്ത്രങ്ങളുമായി കുറ്റവാളികള്‍. വധശിക്ഷ ചോദ്യം ചെയ്ത് മുകേഷ് സിംഗ് ഇന്ന് വീണ്ടും കോടതിയെ സമീപിച്ചു. ദില്ലി പാട്യാല ഹൗസ് കോടതിയിലും ജില്ല അഡീഷണല്‍ സെഷന്‍സ് കോടതിയിലും നല്‍കിയ ഹര്‍ജി തള്ളി.
മുഴുവന്‍ കുറ്റവാളികളുടേയും തിരുത്തല്‍ ഹര്‍ജി, ദയാഹര്‍ജി എന്നിവ തള്ളിയതിന് പിന്നാലെയായിരുന്നു ദില്ലി പട്യാല ഹൗസ് കോടതി മാര്‍ച്ച് 20ന് രാവിലെ അഞ്ചര മണിക്ക് വധശിക്ഷ നടപ്പാക്കാനുള്ള വാറണ്ട് പുറപ്പെടുവിച്ചത്. ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് മുകേഷ് സിംഗ് പുതിയ ഹര്‍ജിയുമായി ഇന്ന് വീണ്ടും പട്യാല ഹൗസ് കോടതിയെ സമീപിച്ചത്.
കൂട്ടബലാത്സംഗം നടന്ന ഡിസംബര്‍ പതിനാറിന് ദില്ലിയില്‍ ഇല്ലായിരുന്നു എന്നാണ് മുകേഷ് സിംഗിന്റെ വാദം. സംഭവം നടന്നതിന്റെ അടുത്ത ദിവസം രാജസ്ഥാനില്‍ നിന്നാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും നിരപരാധിയാണെന്നും മുകേഷ് സിംഗ് വാദിച്ചു. കേസില്‍ വധശിക്ഷ ഉറപ്പാക്കാന്‍ പല പ്രധാന രേഖകള്‍ ദില്ലി സര്‍ക്കാര്‍ മറച്ചുവെച്ചുവെന്ന് ആരോപിച്ച് സെഷന്‍സ് കോടതിയില്‍ മറ്റൊരു ഹര്‍ജിയും നല്‍കി.
ഇതോടൊപ്പം മുകേഷ് സിംഗിന്റെ അമ്മ മനുഷ്യാവകാശ കമ്മീഷനെയും സമീപിച്ചു. ഈ ഹര്‍ജികളെല്ലാം തള്ളിയതോടെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് മുകേഷ് സിംഗ്. ഹര്‍ജി നാളെ പരിഗണിക്കും. വധശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കുറ്റവാളികള്‍ കഴിഞ്ഞ ദിവസം അന്താരാഷ്ട്ര കോടതിയേയും സമീപിച്ചിരുന്നു.
വധശിക്ഷ നടപ്പാക്കാനുള്ള മരണവാറന്റ് മൂന്ന് തവണ മാറ്റിയെന്നിരിക്കെ സമാനമായ നീക്കങ്ങള്‍ അടുത്ത ദിവസങ്ങളിലും പ്രതീക്ഷിക്കാം. അതേസമയം വധശിക്ഷ ശിക്ഷ നടപ്പാക്കാനുള്ള ഒരുക്കങ്ങള്‍ തീര്‍ഹാര്‍ ജയിലില്‍ തുടങ്ങി. ആരാച്ചാരായ പവന്‍കുമാര്‍ വൈകീട്ടോടെ ജയിലില്‍ എത്തി. നാളെ ഡമ്മി പരീക്ഷണം നടത്തും.
ശിക്ഷ നടപ്പാക്കാനുള്ള ദിവസം അടുത്തതോടെ നാല് കുറ്റവാളികള്‍ക്കും പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തി. സിസിടിവി ക്യാമറയിലൂടെ ഇവരുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. കുടുംബാംഗങ്ങള്‍ ജയിലില്‍ എത്തി കഴിഞ്ഞ ദിവസങ്ങളില്‍ ഇവരെ കണ്ടിരുന്നു. ഇനി ബന്ധുക്കളെ കാണാന്‍ അനുമതി നല്‍കിയേക്കില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam