വാഹന ഇൻഷുറൻസ് പോളിസിയുടെ മറവിൽ വൻ തട്ടിപ്പ്, ഇടുക്കിയിൽ ഒരാൾ പിടിയിൽ

By Web TeamFirst Published Aug 16, 2022, 4:54 PM IST
Highlights

ഇൻഷുറൻസ് ഏജൻ്റ് ഇടുക്കി തങ്കമണി സ്വദേശി വിശാഖ് പ്രസന്നനെയാണ്  പോലീസ് കസ്റ്റഡിയിലായത്.

ഇടുക്കി : ഇടുക്കിയിൽ വാഹനങ്ങളുടെ ഇൻഷ്വറൻസ് പോളിസിയിൽ കൃത്രിമം കാണിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ ആൾ ഒടുവിൽ പൊലീസ് പിടിയിൽ. ഇടുക്കിയിലെ തങ്കമണി സ്വദേശി വെള്ളാരം പൊയ്കകയിൽ വിശാഖ് പ്രസന്നനെയാണ് കട്ടപ്പന ഡിവൈഎസ് പിയുടെയും തങ്കമണി സിഐയുടെയും നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. ടിപ്പ‍ർ ലോറി പോലുള്ള വലിയ വാഹനങ്ങൾക്കുള്ള തുക വാങ്ങി ചെറിയവാഹനങ്ങളുടെ ഇൻഷ്വറൻസ് അടച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയത്.

തങ്കമണി സ്വദേശിയുടെ ടിപ്പർ ലോറിക്ക് ഇൻഷുറൻസ് എടുക്കുന്നതിനായി വിശാഖിനെ സമീപിച്ചിരുന്നു. പോളിസി തുകയായി 39,000 രൂപ വാങ്ങി. തുടർന്ന് ടിപ്പർ ലോറിയുട നമ്പരിൽ  ഓട്ടോറിക്ഷക്ക്  ഇൻഷുറൻസ് എടുത്തു. ഇത് കമ്പ്യൂട്ടറിൽ എഡിറ്റ് ചെയ്ത് ടിപ്പർ ലോറിയുടെ നമ്പർ ചേർത്താണ് പോളിസി സംബന്ധിച്ച രേഖ ഉടമക്ക് നൽകിയത്. ഈ കേസിൽ നടത്തിയ അന്വേഷണത്തിലാണ് വിശാഖ് പിടിയിലായത്.

കൊച്ചി ഫ്ലാറ്റിലെ കൊലപാതകം : ഒപ്പം താമസിച്ചിരുന്ന കോഴിക്കോട് സ്വദേശിയെ കാണ്മാനില്ല

ഇയാൾ ഇത്തരത്തിൽ നിരവധി പേരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഉടമ ആവശ്യപ്പെടുന്ന നമ്പരിൽ ഇൻഷ്വറൻസ് എടുത്തിട്ടുള്ളതിനാൽ മോട്ടോർ‍ വാഹന വകുപ്പിൻറെ വെബ്സൈറ്റിൽ പരിശോധിച്ചാലും ഒറ്റനോട്ടത്തിൽ മനസിലാകില്ല.  വിശാഖിൻറെ സ്ഥാപനങ്ങളിൽ നിന്നും ലഭിച്ച ഇൻഷ്വറൻസ് രേഖകൾ പോലീസ് പരിശോധിച്ചു വരികയാണ്. തട്ടിപ്പ് സംബന്ധിച്ച് വിവിധ സ്റ്റേഷനുകളിലായി പത്തു പരാതികൾ ഇതിനകം പൊലീസിന് ലഭിച്ചു. 

ഇടുക്കിയിലെ തൊടുപുഴ, തടിയമ്പാട്, കട്ടപ്പന, കുമളി, തങ്കമണി എന്നിവിടങ്ങൾ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് വാഹന ഇൻഷുറൻസ് ഇടപാടുകൾ നടത്തുന്ന സ്ഥാപനം ഇയാൾക്കുണ്ട്. കൂടുതൽ പേ‍ർ ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കൂടുതൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്. 

read more കൊലക്ക് ശേഷം പ്രതികളെത്തിയത് ബാറിൽ, ഷാജഹാൻ കൊലക്കേസിലെ നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്

click me!