
കറാച്ചി: പാകിസ്ഥാനിൽ ഭാര്യയെ കൊലപ്പെടുത്തിയ യുവാവ് മക്കളുടെ മുന്നിലിട്ട് വലിയ പാത്രത്തിലിട്ട് തിളപ്പിച്ചതായി റിപ്പോർട്ട്. സിന്ധ് പ്രവിശ്യയിലാണ് ക്രൂരമായ കൊലപാതകം നടന്നത്. തന്റെ ആറ് മക്കളുടെ മുന്നിൽ വെച്ച് ഭാര്യയെ കൊന്ന് വലിയ കുട്ടകത്തിലിട്ട് തിളപ്പിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നർഗീസ് എന്ന യുവതിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഗുൽഷൻ-ഇ-ഇക്ബാൽ ഏരിയയിലെ സ്വകാര്യ സ്‌കൂളിലെ അടുക്കളയിലാണ് ഇയാൾ ഭാര്യയെ വെള്ളത്തിലിട്ട് തിളപ്പിച്ചതെന്ന് പൊലീസ് കണ്ടെത്തിയതായി ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു.
യുവതിയുടെ ഭർത്താവ് ആഷിഖ് സ്‌കൂളിൽ വാച്ചറായി ജോലി ചെയ്യുകയാണ്. കുറച്ച് മാസങ്ങളായി അടച്ചിട്ട സ്കൂളിലെ ജോലിക്കാർക്കുള്ള ക്വാർട്ടേഴ്‌സിലാണ് ഇയാൾ താമസിച്ചിരുന്നത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആഷിഖ് തന്റെ മൂന്ന് കുട്ടികളുമായി നാടുവിട്ടു. മറ്റ് മൂന്ന് കുട്ടികളുടെയും കസ്റ്റഡി പൊലീസ് ഏറ്റെടുത്തെന്ന് ജില്ലാ ഈസ്റ്റ് സീനിയർ പോലീസ് സൂപ്രണ്ട് (എസ്എസ്പി) അബ്ദുർ റഹീം ഷെറാസിയെ ഉദ്ധരിച്ച് ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു. വിദഗ്ധ പരിശോധനകൾക്കായി പൊലീസ് യുവതിയുടെ മൃതദേഹം ജിന്ന പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ സെന്ററിലേക്ക് മാറ്റി.
കുട്ടികളുടെ മൊഴി അനുസരിച്ച് ഭാര്യയെ തലയിണ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സ്ത്രീയുടെ ഒരു കാലും ശരീരത്തിൽ നിന്ന് വേർപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു. സംഭവത്തിന് പിന്നിലെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. എന്നാൽ, ഭർത്താവ് ഭാര്യയെ അവിഹിത ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിക്കുകയും അതിന് വിസമ്മതിച്ചപ്പോൾ കൊലപ്പെടുത്തുകയുമായിരുന്നുവെന്നുമാണ് നിഗമനം. സംഭവത്തിൽ പ്രതിയെ പിടികൂടാൻ തിരച്ചിൽ നടത്തുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam