
പാലക്കാട്: പാലക്കാട് മാത്തൂരിൽ അയൽവാസികൾ തമ്മിലുള്ള തർക്കത്തിനിടെ ആസിഡ് ആക്രമണം. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഒളിവിൽ പോയ പ്രതിയെ കോയമ്പത്തൂരിൽ നിന്ന് പിടികൂടി. ഞായറാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ സതീഷ് കുമാർ എന്നയാളും പ്രതിയുടെ സഹോദരനും തമ്മിൽ അടുത്ത സുഹൃത്തുക്കളാണ്. പ്രതിയുടെ സഹോദരൻ വീട്ടിൽ അസുഖബാധിതനായി കഴിയുകയാണ്. ഇയാളെ കാണാൻ വേണ്ടിയാണ് സതീഷ് വീട്ടിലെത്തുന്നത്. കണ്ട് തിരികെ മടങ്ങുന്നതിനിടെയാണ് ആക്രമണം. പ്രതിയായ രമേശ് സതീഷിന്റെ ദേഹത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. സതീഷിന്റെ പിറകിലും കഴുത്തിലുമാണ് ഗുരുതരമായ പരിക്കേറ്റിരിക്കുന്നത്. ഇയാളെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവമുണ്ടായ ഉടനെ പ്രതിയായ രമേശ് ഇവിടെ നിന്നും കടന്നുകളഞ്ഞു.
ഇന്നലെ രാത്രിയാണ് ഇയാളെ കോയമ്പത്തൂരിൽ നിന്നും കോട്ടായി പൊലീസ് പിടികൂടുന്നത്. രമേശിന്റെ സഹോദരനായ രതീഷും സതീഷും അടുത്ത സുഹൃത്തുക്കളാണ്. രതീഷിന് എല്ലാ സഹായങ്ങളും ചെയ്യുന്നതും സതീഷാണ്. എന്നാൽ ഇവരുടെ വീട്ടിലുണ്ടായ പ്രശ്നത്തിൽ സതീഷ് ഇടപെടുകയും പിന്നീട് പ്രതിക്കെതിരെ പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. ഇതിനെല്ലാം പിന്നിൽ സതീഷാണ് എന്ന് ധരിച്ചാണ് ഇയാൾ ഇത്തരത്തിലൊരു ആക്രമണത്തിന് മുതിർന്നതെന്നാണ് പൊലീസ് പറയുന്നത്. പ്രതിയായ രമേശിന് റബർ കൃഷിയുണ്ട്. അവിടെ ഉപയോഗിക്കുന്ന ആസിഡാണ് സതീഷിന്റെ ദേഹത്ത് ഒഴിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam