
പാലക്കാട്: പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്ത് കൊല്ലപ്പെട്ട കേസില്‍ മൂന്നാമത്തെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലയാളി സംഘത്തെ രക്ഷപെടാന്‍ സഹായിച്ച ഒറ്റപ്പാലം സ്വദേശി നിസാറാണ് അറസ്റ്റിലായത്. അതിനിടെ നേരത്തെ അറസ്റ്റിലായ രണ്ട് പ്രതികളുടെ വിശദാംശങ്ങളും പൊലീസ് പുറത്തുവിട്ടു. മൂന്നുപേരും പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെന്ന് പാലക്കാട് എസ്പി ആര്‍. വിശ്വനാഥ് അറിയിച്ചു
ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്ത് കൊല്ലപ്പെട്ടിട്ട് പതിനേഴ് ദിവസം പിന്നിട്ട ശേഷമാണ് മൂന്നാമത്തെ പ്രതിയുടെ അറസ്റ്റ്. അഞ്ചംഗ കൊലയാളി സംഘത്തിന് ഒളിവില്‍ കഴിയാനും രക്ഷപ്പെടാനും സഹായം ചെയ്ത ഒറ്റപ്പാലം ചുനങ്ങാട് സ്വദേശി നിഷാദ് എന്ന നിസാറാണ് അറസ്റ്റിലായത്.
പ്രതികള്‍ രക്ഷപ്പെട്ട ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗൂഢാലോചന, പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചു എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. നിസാറും പോപ്പുലര്‍ ഫ്രണ്ട് നേതാവാണ്.
തിരിച്ചറിയല്‍ പരേഡ് കഴിഞ്ഞതിന് പിന്നാലെ നേരത്തെ അറസ്റ്റിലായ രണ്ട് പ്രതികളുടെ വിശദാംശങ്ങൾ പൊലീസ് പുറത്തുവിട്ടു. കൊലയാളി സംഘം സഞ്ചരിച്ച വാഹനമോടിച്ചത് നെന്മാറ അടിപ്പരണ്ട സ്വദേശി അബ്ദുള്‍ സലാമായിരുന്നു. ജാഫര്‍ സാദിഖാണ് അറസ്റ്റിലായ മറ്റൊരാള്‍. കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ടയാളാണ് ജാഫര്‍. ഇനിയും അഞ്ചുപേര്‍ കൂടി അറസ്റ്റിലാവാനുണ്ടെന്നും പ്രതികളെപ്പറ്റി കൃത്യമായ സൂചനയുണ്ടെന്നും പാലക്കാട് എസ്പി പറഞ്ഞു.
പാലക്കാട് എസ്പിയുടെ നേതൃത്വത്തിലുള്ള 34 അംഗ സംഘത്തിനാണ് അന്വേഷണ ചുമതല. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 8.45-നാണ് പാലക്കാട് മമ്പറത്ത് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്ത് കൊല്ലപ്പെട്ടത്.
കേസിൽ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാക്കളായ ജാഫർ സാദിഖ് (ഇടത്), നിഷാദ് എന്ന നിസാർ (നടുവിൽ), അബ്ദുൾ സലാം (വലത്)
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam