
ജയ്പൂർ: പേന മോഷ്ടിച്ചെന്നാരോപിച്ച് വിദ്യാർഥിനികൾ തമ്മിലുണ്ടായ തർക്കം ഒടുവിൽ കൊലപാതകത്തിൽ കലാശിച്ചു. രാജസ്ഥാനിലെ ജയ്പൂരിൽ ശനിയാഴ്ചയായിരുന്നു സംഭവം. കേസിൽ 12 വയസ്സുകാരിയായ സഹപാഠിയെ കുത്തി കൊലപ്പെടുത്തിയ പത്തുവയസ്സുകാരിയെ പൊലീസ് അറസ്റ്റ് ചെയ്തു.
പത്തുവയസ്സുകാരിയാണ് കൊല്ലപ്പെട്ട കുട്ടിയുടെ പേന മോഷ്ടിച്ചത്. ഇത് ചോദിക്കാൻ വീട്ടിലെത്തിയ പന്ത്രണ്ടുകാരി പത്തുവയസ്സുകാരിയുമായി തർക്കത്തിലായി. തുടർന്ന് ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് പത്തുവയസ്സുകാരി പന്ത്രണ്ടുകാരിയെ തലക്കടിച്ച് പരിക്കേല്‍പ്പിച്ചു. തന്നെ ആക്രമിച്ച വിവരം പൊലീസില്‍ പറയുമെന്ന് ഭീഷണിപ്പെടുത്തിയതോടെ പത്തുവയസ്സുകാരി കത്തിയെടുത്ത് പന്ത്രണ്ടുകാരിയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. വയറിനും തലയ്ക്കും വാരിയെല്ലിനും സാരമായി പരിക്കേറ്റ പന്ത്രണ്ടുകാരി സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചിരുന്നു.
മാതാപിതാക്കൾ വീട്ടിലില്ലാതപ്പോഴായിരുന്നു വിദ്യാർഥിനികൾ തമ്മിൽ തർക്കത്തിലായത്. തുടർന്ന് മാതാപിതാക്കൾ വീട്ടിലെത്തിയപ്പോൾ പന്ത്രണ്ടുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. തന്റെ മകളാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് മനസ്സിലാക്കിയ ദമ്പതികൾ മകളെ രക്ഷിക്കാൻ പന്ത്രണ്ടുകാരിയുടെ മൃതദേഹം കുളത്തിൽ കെട്ടിത്താഴ്ത്തി. എന്നാൽ, വീടിനടുത്തുനിന്ന് മൃതദേഹം കണ്ടെത്തിയാല്‍ പൊലീസ് അന്വേഷണം തങ്ങള്‍ക്കുനേരെ വരുമെന്ന് കരുതിയ ദമ്പതികൾ കുളത്തിൽ നിന്ന് മൃതദേഹം പുറത്തെടുക്കുകയും വീടിന് അകലെയുള്ള ആളൊഴിഞ്ഞ പറമ്പിൽ ഉപേക്ഷിക്കുകയും ചെയ്തു.
വ്യാഴാഴ്ച ജയ്പുരിലെ ചക്സുവിൽ ആളൊഴിഞ്ഞ പ്രദേശത്ത് നിന്നാണ് പന്ത്രണ്ടുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച സ്കൂളിൽ പോയ മകൾ വീട്ടിൽ തിരിച്ചെത്താതിനെ തുടർന്ന് പന്ത്രണ്ടുകാരിയുടെ മാതാപിതാക്കൾ തിരിച്ചിലിനൊടുവിലാണ് കുത്തേറ്റ് മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തുന്നത്. തെളിവ് നശിപ്പിച്ചതുൾപ്പടെയുള്ള കുറ്റംചുമത്തി പത്തുവയസ്സുകാരിയുടെ മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam