
മുംബൈ: 27കാരനായ പൊലീസ് കോണ്‍സ്റ്റബിളിനെ പൊലീസ് ക്യാമ്പിലെ ലൈബ്രറിയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. ഞായറാഴ്ച വോര്‍ലിയിലെ ക്യാമ്പിലാണ് ഇന്ദ്രജീത്ത് എന്ന ഉദ്യോഗസ്ഥനെ ജീവനൊടുക്കിയ നിലയില്‍ സഹപ്രവര്‍ത്തകര്‍ കണ്ടെത്തിയത്. പെണ്‍ സുഹൃത്തുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ഇന്ദ്രജീത്ത് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് അറിയിച്ചു. മുംബൈ പൊലീസിന്റെ ആയുധ വിഭാഗത്തിലെ ഉദ്യോഗസ്ഥനായ ഇന്ദ്രജീത്ത് വോര്‍ലിയിലെ പൊലീസ് ക്യാമ്പിലാണ് താമസിച്ചിരുന്നത്.
ഇന്ദ്രജീത്തും 23കാരിയും തമ്മില്‍ ഏപ്രില്‍ മാസം മുതല്‍ സൗഹൃത്തിലായിരുന്നു. കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം വോര്‍ലിക്ക് സമീപത്തെ ബുദ്ധ ഗാര്‍ഡനില്‍ വച്ച് ഇരുവരും കണ്ടുമുട്ടിയിരുന്നു. ഇവിടെ വച്ചാണ് മറ്റൊരു സ്ത്രീയുമായി ഇന്ദ്രജീത്ത് ഇന്‍സ്റ്റാഗ്രാമില്‍ ചാറ്റ് ചെയ്യുന്നത് പെണ്‍കുട്ടി കണ്ടെത്തിയത്. തുടര്‍ന്നാണ് തര്‍ക്കമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. തര്‍ക്കത്തിനൊടുവില്‍ ഇന്ദ്രജീത്ത് പെണ്‍കുട്ടിയെ ദാദര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറക്കി വിട്ട ശേഷം ക്യാമ്പിലേക്ക് മടങ്ങി. പിന്നീട് ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് പെണ്‍സുഹൃത്ത് തന്നെ വിളിക്കുന്നതില്‍ നിന്ന് ബ്ലോക്ക് ചെയ്തതായി കണ്ടെത്തിയത്. നിരവധി തവണ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിന്റെ മനോവിഷമത്തിലാണ് ഇന്ദ്രജീത്ത് ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്നും പൊലീസ് പറഞ്ഞു.
ലൈബ്രറിയുടെ ജനലില്‍ കയര്‍ കെട്ടിയാണ് ഇന്ദ്രജീത്ത് തൂങ്ങി മരിച്ചത്. തൂങ്ങി മരിക്കുന്നതിന് മുന്‍പ് കാമുകിയുടെ സുഹൃത്തിന് ജനലില്‍ തൂങ്ങാൻ ശ്രമിക്കുന്ന ചിത്രം അയച്ചുകൊടുത്ത് താന്‍ ആത്മഹത്യ ചെയ്യുന്നുവെന്ന സന്ദേശവും അയച്ചതിന് പിന്നാലെയാണ് അദ്ദേഹം ജീവനൊടുക്കിയതെന്ന് ക്യാമ്പിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു. അതേസമയം, തങ്ങള്‍ക്ക് ആര്‍ക്കെതിരെയും പരാതിയില്ലെന്ന് ഇന്ദ്രജീത്തിന്റെ കുടുംബം അറിയിച്ചതായും വോര്‍ലി പൊലീസ് പറഞ്ഞു.
വാഹനാപകടത്തിൽ പരിക്കേറ്റവരെ തിരിഞ്ഞ് നോക്കാതെ പോയ സംഭവം; പൊലീസുകാർക്ക് വീഴ്ചയുണ്ടായതായി കണ്ടെത്തൽ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam