ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ രൂദ്രാക്ഷമാല മോഷണം പോയത് തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. യഥാര്‍ത്ഥ മാലയ്ക്ക് പകരമായി മാറ്റിവെച്ച മാലയാണ് ഇപ്പോൾ ക്ഷേത്രത്തിൽ ഉള്ളത്
ഏറ്റുമാനൂർ: ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ രൂദ്രാക്ഷമാല മോഷണം പോയത് തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. യഥാര്‍ത്ഥ മാലയ്ക്ക് പകരമായി മാറ്റിവെച്ച മാലയാണ് ഇപ്പോൾ ക്ഷേത്രത്തിൽ ഉള്ളത്. ഇന്ന് നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.
പുതിയ മേൽശാന്തി ചുമതല ഏറ്റപ്പോൾ നടത്തിയ പരോശോധനയിൽ ആണ് തിരിമറി കണ്ടെത്തിയത്. 2006ല്‍ ഒരു വിശ്വാസി ക്ഷേത്രത്തിൽ സമർപ്പിച്ച മാലയില്‍ 81 രുദ്രാക്ഷ മുത്തുകൾ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴുള്ള മാലയില്‍ 72 മുത്തുകള്‍ മാത്രമാണ് ഉള്ളത്. ദേവസ്വം ബോര്‍ഡ് വിജിലൻസ് നടത്തിയ പരിശോധനയിലും ഇത് കണ്ടെത്തിയിരുന്നു.
ഇന്ന് ക്ഷേത്രത്തിലെത്തി മാലയുടെ ശാസ്ത്രീയ പരിശോധനയും പൂര്‍ത്തിയാക്കിയതോടെയാണ്. പൊലീസ് മാല മോഷണം പോയത് തന്നെയാണെന്ന് സ്ഥിരീകരിച്ചത്. നേരത്തെ ഉണ്ടായിരുന്ന മാല മാറ്റി പകരം മാല വെച്ചതാണെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ മോഷണ കേസായി തന്നെ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനാണ് തീരുമാനം.
മുന്‍ മേല്‍ശാന്തിമാരില്‍ നിന്നും ദേവസ്വം ഉദ്യോഗസ്ഥരില്‍ നിന്നും പൊലീസ് മൊഴിയെടുത്തിരുന്നു. പുതിയ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ഇവരേ വീണ്ടും ചോദ്യം ചെയ്യാനാണ് സാധ്യത.