
തൃശ്ശൂർ: തൃശ്ശൂരിൽ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട 32കാരിയെ പീഡിപ്പിച്ച പൊലീസുകാരൻ അറസ്റ്റിൽ. രാമവർമപുരം പൊലീസ് ക്യാംപിലെ കെ സി ശ്രീരാജാണ് അറസ്റ്റിലായത്. വിവാഹ വാഗ്ദാനം നൽകി ഹോട്ടലുകളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് യുവതി പറയുന്നത്. പരാതി ഒത്തുതീർപ്പാക്കാൻ പാലക്കാട്ടേയും കാസർകോട്ടേയും സിപിഎമ്മിന്റെ ചില പ്രാദേശിക നേതാക്കൾ ഇടപ്പെട്ടതായും യുവതി ആരോപിക്കുന്നു.
ഫേസ്ബുക്ക് വഴിയാണ് കാസർകോട് സ്വദേശിനിയായ മുപ്പത്തിരണ്ടുകാരി പൊലിസ് ഉദ്യോഗസ്ഥനെ പരിചയപ്പെട്ടത്. തൃശൂർ രാമവർമപുരം പൊലീസ് ക്യാപിലെ ഉദ്യോഗസ്ഥനായ കെ സി ശ്രീരാജ് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് പരാതി. തൃശൂരിലെയും ഗുരുവായൂരിലെയും ഹോട്ടലുകളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് യുവതി പറയുന്നത്. ഇരുവരും ആറ് മാസത്തോളം ഒന്നിച്ച് ഇവിടെ താമസിച്ചിരുന്നു. ആത്മഹത്യയ്ക്ക് ശ്രമിച്ചപ്പോഴാണ് വീട്ടുകാർ കാര്യങ്ങൾ അറിഞ്ഞത്. തൃശൂരിൽ ജോലി സംബന്ധമായി താമസിച്ചെന്നായിരുന്നു അതുവരെ വീട്ടുകാരോട് പറഞ്ഞിരുന്നത്.
തൃശൂർ ഈസ്റ്റ് സ്റ്റേഷനിൽ പരാതി നൽകിയ ശേഷം, പാലക്കാട്, കാസർകോട് ജില്ലകളിലെ ചില സിപിഎം പ്രാദേശിക നേതാക്കൾ വീട്ടിൽ എത്തി സംസാരിച്ചു. പരാതി പിൻവലിക്കാൻ സമ്മർദ്ദം ചെലുത്തിയെന്നും യുവതി ആരോപിക്കുന്നു. സ്ത്രീ പീഡന പരാതിയിൽ ഇടപ്പെട്ട സി.പി.എം. നേതാക്കൾക്കെതിരെ അന്വേഷണം വേണമെന്ന് ബിജെപിയും ആവശ്യപ്പെട്ടു. പൊലീസ് ഉദ്യോഗസ്ഥനെ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. ഉദ്യോഗസ്ഥൻ വിയ്യൂർ ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam