
അനധികൃതമായി സമ്പാദിച്ച പണം തിരഞ്ഞ് നടത്തിയ റെയ്ഡില്‍ പൊതുമരാമത്ത് വകുപ്പിലെ (Public Works Department) എന്‍ജിനീയറുടെ വൈദഗ്ധ്യം കണ്ട് അമ്പരന്നിരിക്കുകയാണ് കര്‍ണാടക (Karnataka). കര്‍ണാടകയില്‍ അഴിമതി വിരുദ്ധ ബ്യൂറോ ( Anti Corruption Bureau) നടത്തിയ റെയ്ഡിലാണ് പൊതുമരാമത്ത് എന്‍ജിനിയര്‍ പണം സൂക്ഷിക്കാന്‍ ഉപയോഗിച്ച പുതിയ മാര്‍ഗം അധികൃതര്‍ കണ്ടെത്തിയത്. പൊതുമരാമത്ത് വകുപ്പിലെ ജൂനിയര്‍ എന്‍ജിനിയറുടെ ഓഫീസിലെ പിവിസി പൈപ്പിലാണ് കൈക്കൂലിപ്പണം ഒളിപ്പിച്ചിരുന്നത്. കലബുറഗിയിലെ ശാന്തന്‍ഗൌഡയിലെ ജൂനിയര്‍ എന്‍ജിനിയറുടെ ഓഫീസിലായിരുന്നു റെയ്ഡ് നടന്നത്.
അമിതമായി പണം സമ്പാദിക്കുന്നുവെന്ന് കണ്ടെത്തിയതിന് പിന്നാലെയായിരുന്നു റെയ്ഡ് നടന്നത്. അഴിമതി വിരുദ്ധ ബ്യൂറോ എസ് പി മേഘന്നാറിന്‍റെ നേതൃത്വത്തിലായിരുന്നു റെയ്ഡ് നടന്നത്. ബുധനാഴ്ച രാവിലെ ഒന്‍പത് മണിയോടെയാണ് റെയ്ഡ് നടന്നത്. പത്ത് മിനിറ്റിലധികം സമയം എടുത്താണ് ജൂനിയര്‍ എന്‍ജിനിയര്‍ വാതില്‍ തുറന്നത്. ഇതാണ് കണക്കില്‍പ്പെടാത്ത പണം ജൂനിയര്‍ എന്‍ജിനീയര്‍ ഒളിപ്പിച്ചുവെന്ന സംശയത്തിലേക്ക് റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരെ നയിച്ചത്. വിശദമായ പരിശോധനയ്ക്ക് ശേഷമാണ് എന്‍ജീനിയറുടെ ഓഫീസിനുള്ളില്‍ കണ്ട പിവിസി പൈപ്പ് മുറിക്കാന്‍ ആളെത്തിയത്. കറന്‍സ് നോട്ടുകള്‍ മാത്രം പ്രതീക്ഷിച്ചിരുന്ന ഉദ്യോഗസ്ഥരെ അമ്പരപ്പിച്ചുകൊണ്ട് പിവിസി പൈപ്പില്‍ നിന്ന് നിലത്തേക്ക് വീണത് സ്വര്‍ണ ആഭരണങ്ങള്‍ അടക്കമുള്ളവയായിരുന്നു.
കെട്ട് കണക്കിന് നോട്ടായിരുന്നു ഈ പൈപ്പിനുള്ളില്‍ കുത്തി നിറച്ചിരുന്നത്. മുറിയ്ക്ക് പുറത്തുള്ള പൈപ്പിലായിരുന്നു പണമൊളിപ്പിച്ചത്. 13.5 ലക്ഷം രൂപയോളമാണ് ഇയാളുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ പിടിച്ചെടുത്തത്. വീടിന്‍റെ സീലിങ്ങിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ 6ലക്ഷം രൂപ കണ്ടെത്തിയെന്നാണ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് വിശദമാക്കിയത്. 1992ലാണ് ഈ ഉദ്യോഗസ്ഥന്‍ സര്‍ക്കാര്‍ സര്‍വ്വീസിലെത്തിയത്. ജില്ലാ പഞ്ചായത്തിലെ സബ് ഡിവിഷനിലായിരുന്നു ഇയാളുടെ ആദ്യ നിയമനം. നിലവില്‍ ജേവാര്‍ഗി സബ് ഡിവിഷനിലെ പൊതുമരാമത്ത് ജീവനക്കാരനാണ് ഇയാള്‍. 2000യിരത്തിലാണ് ഇയാള്‍ സ്ഥിര നിയമനം നേടിയത്.
"
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam