
തിരുവനന്തപുരം: രാജ്കുമാറിന്റെ കസ്റ്റഡി മരണത്തിൽ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച പറ്റിയെന്ന് ജുഡീഷ്യൽ അന്വേഷണ കമ്മീഷൻ. ഉചിതമായ സമയത്ത് ചികിത്സ നൽകിയിരുന്നെങ്കിൽ രാജ് കുമാറിന്റെ ജീവൻ രക്ഷിക്കാമായിരുന്നെന്നും കമ്മീഷൻ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അടുത്ത ആഴ്ച അന്വേഷണറിപ്പോർട്ട് കമ്മീഷൻ സർക്കാരിന് സമർപ്പിക്കുമെന്ന് ജസ്റ്റിസ് നാരായണക്കുറുപ്പ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുന്നോടിയായാണ് ഇക്കഴിഞ്ഞ തിങ്കളാഴ്ച ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മീഷൻ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയടക്കം സന്ദർശിച്ചത്.
ഇതിന് ശേഷം ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണ കമ്മീഷന്റെ വെളിപ്പെടുത്തൽ. ചികിത്സ നൽകാൻ കാലതാമസമുണ്ടായി എന്നതടക്കമുള്ള ഗുരുതരമായ കണ്ടെത്തലുകളാണ് കമ്മീഷന്റേത്.
കണ്ടെത്തലുകളിൽ കൂടുതൽ വ്യക്തതയ്ക്കായി ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷനിൽ നിന്ന് അന്വേഷണ കമ്മീഷൻ റിപ്പോർട്ട് തേടി. കണ്ടെത്തലുകളും നിഗമനങ്ങളും ഉൾക്കൊള്ളിച്ചുള്ള റിപ്പോർട്ട് അടുത്താഴ്ച കമ്മീഷൻ സർക്കാരിന് സമർപ്പിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam