
സെയ്ന്‍സ്ബറി: പൊലീസിൽ നിന്ന് വിരമിച്ചാലും കള്ളനെ കണ്ടാൽ പഴയ പൊലീസ് സ്വഭാവം മനസിൽ ഉണർന്ന 64 കാരനിൽ നിന്ന് വന്‍തുക പിഴയീടാക്കി പൊലീസ്. സംഭവം ഇങ്ങനെയാണ് നോർമൻ ബ്രെണ്ണന്‍ എന്ന വിരമിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ കടയിൽ നിന്നും സാധനം എടുത്ത് മുങ്ങിയ യുവാവിനെ കാറിൽ പിന്തുടരുകയും പൊലീസിന് ഇയാളെ പിടികൂടാന്‍ സഹായിക്കുകയും ചെയ്തു. എന്നാൽ പിടികൂടിയ ആളെ വിട്ടയച്ച പൊലീസ് വിരമിച്ച പൊലീസുകാരന് പിഴയിട്ടു.
കാരണം എന്താണെന്നല്ലേ സിനിമയെ വെല്ലുന്ന ചേസ് നടത്താന്‍ 64 കാരന്‍ കാറ്‍ ഓടിച്ചത് തെറ്റായ ദിശയിലായിരുന്നു. ഡ്യൂട്ടിയിൽ ഇല്ലാതിരിക്കെ കള്ളനെ പിടിക്കാനായി റോംഗ് സൈഡിൽ കാർ ഓടിച്ചതിനാണ് പിഴ. സൌത്ത് വെസ്റ്റ് ലണ്ടനിലെ സെയ്ന്സ്ബറിയിലാണ് സംഭവം. സൂപ്പർമാർക്കറ്റിൽ നിന്ന് വൈന്‍ ബോട്ടിലുകളാണ് യുവാവ് മോഷ്ടിച്ചത്. ഇത് പൊലീസ് യുവാവിന്റെ ബാഗിൽ നിന്ന് കണ്ടെത്തിയിരുന്നു. ബ്രിട്ടീഷ് ട്രാന്‍സ്പോർട്ട് പൊലീസിലെ ഡിറ്റക്ടീവ് ആയിരുന്ന നോർമന്‍ 2009ലാണ് സർവ്വീസിൽ നിന്ന് വിരമിച്ചത്.
കഴിഞ്ഞ ഒക്ടോബർ മാസത്തിലായിരുന്നു സംഭവം. പാർക്ക് ചെയ്ത കാറിലിരുന്ന കാപ്പി കഴിക്കുന്നതിനിടെയാണ് 30 വയസോളം പ്രായമുള്ള യുവാവ് അതിവേഗതയിൽ ബാഗുമായി ഓടിപ്പോകുന്നത് നോർമന്റെ ശ്രദ്ധയിൽപ്പെട്ടത്. സമീപത്തെ കടയിൽ നിന്നുള്ള ജീവനക്കാർ ഇയാളെ പിന്തുടരുന്നുണ്ടായിരുന്നു. ഇതോടെയാണ് കാറിൽ യുവാവിനെ നോർമന്‍ പിന്തുടർന്നത്. യുവാവിന് മുന്നിൽ കാറ കയറ്റി നിർത്തി തടഞ്ഞ് ഇയാളെ പിടികൂടാന്‍ സഹായിക്കുകയാണ് 64കാരന്‍ ചെയ്തത്. വാത രോഗം സംബന്ധിയായ ബുദ്ധിമുട്ടുകൾ മൂലമാണ് ഇയാളുടെ പിന്നാലെ ഓടാതെ കാറിൽ പിന്തുടർന്നതെന്നാണ് നോർമന്‍ വിശദമാക്കുന്നത്.
ഓട്ടത്തിനിടയിൽ വൈന്‍ ബോട്ടിലുകളിൽ ഏറെയും പൊട്ടിയ നിലയിലാണ് വീണ്ടെടുക്കാനായത്. സർവ്വീസിൽ നിന്ന് വിരമിച്ച ശേഷം 29 തവണ പല രീതിയിൽ ഇത്തരം മോഷ്ടാക്കളെ പിടികൂടാന്‍ സഹായിച്ചിട്ടുണ്ടെങ്കിലും ഇങ്ങനെ പിഴയീടാക്കുന്നത് ആദ്യമെന്നാണ് നോർമന്‍ അന്തർദേശീയ മാധ്യമങ്ങളോട് പ്രതികരിക്കുന്നത്. എന്നാൽ കടയുടമ കേസുമായി മുന്നോട്ട് പോകാനില്ലെന്ന് വ്യക്തമാക്കിയതോടെയാണ് യുവാവിനെ വെറുതെ വിട്ടതെന്നും ഗതാഗത നിയമ ലംഘനത്തിനാണ് 64കാരനിൽ നിന്ന് പിഴയീടാക്കിയതെന്നുമാണ് പൊലീസുകാർ സംഭവത്തേക്കുറിച്ച് വിശദീകരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam