കൊവിഡ് ബാധിതനായ കള്ളന്റെ വീട്ടിൽ മോഷണം, ലക്ഷങ്ങളുടെ നഷ്ടമെന്ന പരാതിയുമായി വീട്ടുകാർ

By Web TeamFirst Published Jun 24, 2020, 12:25 PM IST
Highlights

ആരോഗ്യപ്രവർത്തകർ പെട്ടെന്ന് വന്നു ക്വാറന്റീനിൽ പോകണം എന്ന് പറഞ്ഞതുകൊണ്ട് വീട്ടിലെ സാധനങ്ങൾ സുരക്ഷിതമായി എവിടെയെങ്കിലും ഏൽപ്പിക്കാൻ കഴിയാഞ്ഞതെന്ന്  വീട്ടുകാർ പൊലീസിനോട് പറഞ്ഞു.

മുംബൈ  :  'പൊട്ടനെ ചെട്ടി ചതിച്ചാൽ, ചെട്ടിയെ ദൈവം ചതിക്കും' എന്ന പഴമൊഴി സത്യമായ അനുഭവമാണ് മുംബൈയിലെ ചെമ്പൂർ സ്വദേശിയായ ശഹദുള്ള ബാബുവിനുണ്ടായത്. ശഹദുള്ള ബാബുവിനെ അടുത്തിടെ കുർളയിലുളള ഒരു ഇലക്ട്രോണിക് ഷോപ്പ് കുത്തിത്തുറന്ന് മോഷണം നടത്തിയതിന് ആറു സംഘാംഗങ്ങൾക്കൊപ്പം നെഹ്‌റു നഗർ പോലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. അവരിൽ അഞ്ചു പേർക്ക് കൊവിഡ് സ്ഥിരീകരിക്കപ്പെട്ടതോടെ കോടതി ജാമ്യം അനുവദിച്ച് അവരെ ഐസൊലേഷനിലേക്ക് മാറ്റി. 

എന്നാൽ അവരിൽ പലരും വളരെ ചെറിയ വീടുകളിലെ കുടുസ്സുമുറികളിൽ എട്ടും പാത്തും പേരുള്ള കൂട്ടുകുടുംബമായിട്ടാണ് കഴിഞ്ഞിരുന്നത് എന്ന വിവരം ആരോഗ്യപ്രവർത്തകർക്ക് കിട്ടി. അതിനാൽ ഒരു മുൻകരുതൽ എന്ന നിലക്ക്, മോഷണക്കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടത്തിൽ കോവിഡ് സ്ഥിരീകരിക്കപ്പെട്ട അഞ്ചുപേരുടെ വീട്ടുകാരെയും, ജൂൺ 7 മുതൽ അവരവർ താമസിച്ചിരുന്നിടങ്ങളിൽ നിന്ന് സർക്കാർ വക ക്വാറന്റീൻ കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു കോർപ്പറേഷൻ. 

അങ്ങനെ മാറ്റിയ കൂട്ടത്തിലാണ് ശഹദുള്ള ബാബുവിന്റെ വീട്ടുകാർക്കും വീട്ടിൽ നിന്നിറങ്ങി ക്വാറന്റീൻ കേന്ദ്രത്തിൽ പോയി കഴിയേണ്ടി വന്നത്. അവരുടെ കഴിഞ്ഞ കുറെ ദിവസങ്ങളായി പൂട്ടിക്കിടക്കുകയായിരുന്നു. അവരെത്തേടി അയൽക്കാരിൽ ഒരാളുടെ ഫോൺ വന്നു. ചെമ്പൂർ മാലേക്കർവാഡിയിലുള്ള അവരുടെ വീട് ആരോ കുത്തിതുറന്നിരിക്കുന്നു എന്നായിരുന്നു വിളിച്ച അയൽവാസികൾ പറഞ്ഞത്. 

ഏതാണ്ട് 4.5 ലക്ഷം വിലവരുന്ന ആഭരണങ്ങളും, 2.5 ലക്ഷം രൂപയും അടക്കം ആകെ 7 ലക്ഷത്തിന്റെ നഷ്ടം തങ്ങൾക്കുണ്ടായിട്ടുണ്ട് എന്നാണ് ബാബുവിന്റെ ബന്ധുക്കളുടെ പരാതി. ആരോഗ്യപ്രവർത്തകർ പെട്ടെന്ന് വന്നു ക്വാറന്റീനിൽ പോകണം എന്ന് പറഞ്ഞതുകൊണ്ട് വീട്ടിലെ സാധനങ്ങൾ സുരക്ഷിതമായി എവിടെയെങ്കിലും ഏൽപ്പിക്കാൻ കഴിയാഞ്ഞതെന്ന് ബാബുവിന്റെ വീട്ടുകാർ പൊലീസിനോട് പറഞ്ഞു. എന്തായാലും, ഈ പരാതിയും സ്വീകരിച്ച്, 'വീട് കുത്തിത്തുറന്ന് കൊള്ള നടത്തി' എന്ന പേരിൽ ഒരു കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയാണ് തിലക് നഗർ പൊലീസ് ഇപ്പോൾ. 

click me!