
വാളയാർ: ലഹരി ഗുളികകളുമായി റഷ്യൻ യുവാവ് അതിർത്തിയിൽ പിടിയിൽ. 23.475 ഗ്രാം ബുപ്രിനോർഫിൻ ഗുളികകളുമായി റഷ്യൻ സ്വദേശി ഗ്രിഗോറാഷ് ചെങ്കോ ഇവാൻ (31) ഇന്നലെ പിടിയിലാവുകയായിരുന്നു. സിനിമാ മേഖലയുമായി ബന്ധപ്പട്ട് പ്രവർത്തിക്കുന്നയാളാണ് ഗ്രിഗോറാഷ്. കൊച്ചിയിലെ ഒരു സിനിമാ ലൊക്കേഷനിലേക്കാണ് ലഹരി വസ്തുക്കൾ കൊണ്ടു പോകുന്നതെന്നാണ് പ്രതിയുടെ മൊഴി. കഴിഞ്ഞ ദിവസം തമിഴ് നാട്ടിൽ നിന്നും കൊച്ചിയിയിലേക്കുള്ള സ്വകാര്യ ബസിൽ യാത്ര ചെയ്യുകയായിരുന്നു ഇയാൾ. ഇതിനിടെ എക്സൈസിന്റെ വാഹന പരിശോധനക്കിടെയാണ് കുടുങ്ങിയത്.
ചില തമിഴ് സിനിമകളിലും ഡോക്യുമെന്ററികളിലും പരസ്യ ചിത്രങ്ങളിലുമുൾപ്പെടെ അഭിനയിച്ചിട്ടുണ്ടെന്ന് ഇയാൾ പറഞ്ഞതായി എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. പോണ്ടിച്ചേരിയിൽ ഒരു സ്വകാര്യ ആയുർവേദ റിസോർട്ടിലാണ് ഗ്രിഗോറാഷും ബന്ധുവായ ഒരു ഡോക്ടറും താമസിച്ചിരുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുമെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ പി.കെ സതീഷ് അറിയിച്ചു.