
കൊല്ലം: അഞ്ചലിൽ യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവം കൊലപാതകമാണ് എന്ന് പൊലീസ് തെളിയിച്ചത് ശാസ്ത്രീയ അന്വേഷണത്തിലൂടെ. കഴിഞ്ഞ ദിവസമാണാ് കേസ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി അശോക് കുമാറിനാണ് അന്വേഷണ ചുമതല. കൊട്ടരക്കര റൂറൽ എസ്പിയുടെ നിർദ്ദേശ പ്രകാരം ഇന്നലെ വൈകിട്ടാണ് ക്രൈംബ്രാഞ്ച് അന്വേഷണ ചുമതല ഏറ്റെടുത്തത്.
ശാസ്ത്രീയമായ അന്വേഷണമാണ് ക്രൈംബ്രാഞ്ച് കേസിന് തുമ്പുണ്ടാക്കിയത്. കഴിഞ്ഞ നാളുകളിലെ സൂരജിന്‍റെ ഫോൺ രേഖകൾ അടിസ്ഥാനമാക്കി നടത്തിയ പരിശോധനയാണ് ഇതിൽ പ്രധാനം. സൂരജിന് പാമ്പാട്ടികളുമായി ബന്ധമുണ്ടെന്ന് കണ്ടെത്താൻ ഇത് സഹായിച്ചു. ഉത്രയ്ക്ക് ആദ്യ പാമ്പുകടിയേറ്റ മാർച്ച് രണ്ടിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ സൂരജ് അടൂരിലെ ഒരു പാമ്പാട്ടിയുമായി നിരന്തരം വിളിച്ചിരുന്നതായി കണ്ടെത്തി.
Read more: ഉത്രയുടെ മരണം കൊലപാതകം; പാമ്പിനെ പണം കൊടുത്ത് വാങ്ങിയെന്ന് ഭർത്താവ് സൂരജിന്റെ കുറ്റസമ്മതം
ഇവരെ ചോദ്യം ചെയ്തതിൽനിന്നാണ് 10000 രൂപയ്ക്ക് കൊടുംവിഷമുള്ള കരിമൂർഖനെ സൂരജ് വാങ്ങിയതായി കണ്ടെത്തിയത്. അടുത്തതായി തുറന്നിട്ട ജനലിലൂടെ പാമ്പ് കയറിയെന്ന സൂരജിന്‍റെ വാദം പൊളിക്കുകയായിരുന്നു പൊലീസിന്‍റെ ലക്ഷ്യം. തറനിരപ്പിൽനിന്ന് അത്രയുംദൂരം സഞ്ചരിക്കാൻ പാമ്പിന് സാധിക്കില്ലെന്നും പൊലീസിന് പ്രാഥമിക പരിശോധനയിൽ ബോധ്യമായി.
ഇനി ജനാലയിൽക്കൂടി ഉള്ളിൽ കടന്നാൽ സൂരജും മകനും കിടക്കുന്ന കിടക്കയിലൂടെ മാത്രമെ പാമ്പിന് മറുവശത്തുള്ള ഉത്രയുടെ കിടക്കയിലേക്ക് എത്താനാകൂ. ഇതും സംശയത്തിന് ഇട നൽകിയിരുന്നു. ഈ കാര്യത്തില്‍ സൂരജിനെ ശാസ്ത്രീയമായി ചോദ്യം ചെയ്തതോടെ കാര്യങ്ങള്‍ വെളിച്ചത്താകുകയായിരുന്നു.
അഞ്ചല്‍ സ്വദേശിയായ ഉത്രക്ക് രണ്ട് പ്രാവശ്യമാണ് പാമ്പ് കടിയേറ്റത്. മാർച്ച് 2 ന് ഭർത്താവ് സൂരജിന്‍റെ പറക്കോട്ടുള്ള വീട്ടില്‍ വച്ചാണ് ആദ്യം പാമ്പ് കടിയേൽക്കുന്നത്. രാത്രിയില്‍ കാലിന് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പാമ്പ് കടിയേറ്റ വിവരം സ്ഥിരീകരിച്ചത്. തുടർന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പതിനാറ് ദിവസം കിടത്തി ചികിത്സ നടത്തി.
"
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam