
തിരുവനന്തപുരം:പാലോട് ബിവറേജസ് ഔട്ട്ലെറ്റിന്‍റെ ഷട്ടറിന്‍റെ പൂട്ട് തകര്‍ത്ത് മോഷണം നടത്തിയ പ്രതികള്‍ പിടിയിൽ. സജീര്‍, വിഷ്ണു, ബാബു എന്നിവരാണ് അറസ്റ്റിലായത്. മോഷണ കേസില്‍ ജയിലില്‍ നിന്നും ഇറങ്ങിയ പ്രതികള്‍ പാലോടിലെ ബിവറേജസ് ഔട്ട് ലെറ്റില്‍ കയറി മോഷണം നടത്തുകയായിരുന്നു. മദ്യം മോഷ്ടിക്കുന്നത് സിസിടിവിയിൽ പതിയുന്നത് കണ്ട മോഷ്ടാക്കള്‍ സിസിടിവി ക്യാമറയുടെ ഡിവിആറും മോണിറ്ററുമടക്കം അടിച്ചുമാറ്റുകയായിരുന്നു. ഔട്ട് ലെറ്റില്‍നിന്നും വിലകൂടി മദ്യം ഉള്‍പ്പെടെയാണ് മോഷ്ടിച്ചത്. പാലോട് പാണ്ഡ്യൻ പാറ വനമേഖലയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന വിദേശ മദ്യ ഷോപ്പിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്.
സ്ഥാപനം തുറക്കാൻ മാനേജർ എത്തിയപ്പോഴാണ് ഷ്ട്ടറിൻ്റെ പൂട്ട് തകർത്ത നിലയിൽ കണ്ടെത്തിയത്. സ്ഥാപനത്തിൽ ഉപയോഗിക്കുന്ന മൊബൈൽ ഫോണും മോഷണം പോയതായി ജീവനക്കാർ മൊഴി നൽകിയിരുന്നു. മദ്യ കുപ്പികൾ വലിച്ച് വാരി വിതറിയ നിലയിൽ ആയിരുന്നു.മദ്യം നിലത്ത് ഒഴിച്ച് കളഞ്ഞിട്ടുള്ളതായും ജീവനക്കാർ പറഞ്ഞിരുന്നു. സ്ഥാപനത്തിലെ കമ്പ്യൂട്ടർ ഉൾപ്പടെ ഉപകരണങ്ങളുടെ കേബിളുകൾ എല്ലാം ഊരി ഇട്ട നിലയിലായിരുന്നു. പാലോട് പൊലീസ് സംഭവ സ്ഥലത്ത് എത്തി അന്വേഷണം ആരംഭിക്കുകയായിരുന്നു. വിരൽ അടയാള വിദഗ്ധർ ഉൾപ്പടെയുള്ളവർ സ്ഥലത്ത് എത്തി പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam