വീട്ടിൽ കയറി കവർച്ച നടത്തിയ കള്ളൻ രക്ഷപ്പെടാൻ ലിഫ്റ്റ് ചോദിച്ച് കയറിയത് വീട്ടുടമയുടെ ബൈക്കിൽ.
ചെന്നൈ: വീട്ടിൽ കയറി കവർച്ച നടത്തിയ കള്ളൻ രക്ഷപ്പെടാൻ ലിഫ്റ്റ് ചോദിച്ച് കയറിയത് വീട്ടുടമയുടെ ബൈക്കിൽ. ചെന്നൈയിലെ ആവഡിയിലാണ് സംഭവം. നാല് പവനോളം വരുന്ന നെക്ലേസ് ആയിരുന്നു ഇയാൾ മോഷ്ടിച്ചത്. ആവഡി സ്വദേശിയാ ജെനിം രാജാദാസ് തന്റെ വീട്ടിൽ നടന്ന കവർച്ചയെ കുറിച്ച് പരാതി നൽകാനാണ് ബൈക്കിൽ പുറപ്പെട്ടത്. ഇടയ്ക്കുവച്ച് ഒരാൾ ബൈക്കിന് കൈ കാണിച്ച് ലിഫ്റ്റ് ചോദിച്ചു.
പ്രദേശത്ത് മുമ്പ് കാണാത്ത ആളായതിനാലും കയ്യിൽ വലിയ ഒരു താക്കോൽ കൂട്ടം ശ്രദ്ധയിൽപ്പെടതിനാലും രാജാദാസിന് സംശയം തോന്നി. പാതിവഴിയിൽ വണ്ടി നിർത്തി നാട്ടുകാരുടെ സഹായത്തോടെ രാജാദാസ് ചോദ്യം ചെയ്തപ്പോഴാണ് താൻ കയറിയ വീടിന്റെ ഉടമസ്ഥനൊപ്പമാണ് ഇതുവരെ താൻ യാത്ര ചെയ്തതെന്ന് കള്ളന് മനസിലായത്. പെരുമാൾ നായ്ക്കൻ സ്ട്രീറ്റിലെ പെരിയ കാഞ്ചി സ്വദേശി ഉമർ(44) ആയിരുന്നു മോഷ്ടാവ്.
കഴിഞ്ഞ ദിവസമായിരുന്നു ഏറെ നാടകീയ സംഭവങ്ങൾ നടന്നത്. സ്വകാര്യ കാർ കമ്പനിയിൽ ജീവനക്കാരനായ രാജാദാസും ഭാര്യയും രാവിലെ വീടു പൂട്ടി സാധനങ്ങൾ വാങ്ങാനായി മാർക്കറ്റിലേക്ക് പോയി. ഈ സമയത്ത് വീട് കുത്തിത്തുറന്ന് അകത്ത് കയറിയ ഉമർ മോഷണം നടത്തി. അര മണിക്കൂറിനകം രാജാദാസും ഭാര്യയും തിരിച്ചെത്തിയപ്പോൾ വീടിന്റെ വാതിലും അലമാരയും തുറന്നുകിടക്കുകയായിരുന്നു.
Read more: വിവാഹവേദിയിൽ അതിഥികൾക്കു മുന്നിൽ വരൻ ചുംബിച്ചു; പൊലീസിനെ വിളിച്ച് വധു, വിവാഹത്തിൽനിന്ന് പിന്മാറി
ഉടൻ പൊലീസ് സ്റ്റേഷനിലേക്ക് പുറപ്പെട്ട ജനിം രാജാദാസിന്റെ ബൈക്ക് ഒരാൾ കൈ കാണിച്ച് നിർത്തി. രാജാദാസ് ഇയാൾക്ക് ലിഫ്റ്റ് നൽകി യാത്ര തുടർന്നു. പിന്നീടാണ് ഇയാളുടെ കയ്യിലെ താക്കോൽ കൂട്ടവും എല്ലാം രാജാദാസ് ശ്രദ്ധിച്ചത്. ബൈക്ക് നിർത്തി ചോദ്യം ചെയ്യുന്നതിനിടയിൽ ഉമർ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.