
തൃശൂര്‍: തൃശൂര്‍ ഡിഐജി ഓഫീസിന് സമീപത്തെ ക്ഷേത്രത്തിൽ ഉൾപ്പെടെ മൂന്നിടങ്ങളിൽ മോഷണം നടത്തിയ പ്രതി പിടിയിൽ. പോലീസിന്റെ മൂക്കിൻ തുമ്പത്ത് നടന്ന മോഷണത്തിൽ 19കാരൻ പിടിയിലാവുന്നത് മൂന്നുമാസത്തിനുശേഷം. അസം സ്വദേശി മഹേഷ് ഗറാണ് തിരുനെൽവേലിയിൽ വച്ച് പോലീസിന്റെ വലയിലായത്. അതിവിദഗ്ധമായിട്ടായിരുന്നു അസം ദിബ്രുഗഡ് സ്വദേശി മഹേഷ് ഗറിന്റെ നീക്കങ്ങൾ. ഓരോ മോഷണത്തിനു ശേഷവും ട്രെയിനിൽ തുടർച്ചയായി യാത്ര ചെയ്തുകൊണ്ടേയിരുന്നു. മൊബൈൽ ഫോണും സിംകാർഡുകളും ഇടയ്ക്കിടെ മാറ്റി.
തൃശ്ശൂരും തിരുവനന്തപുരവും കേന്ദ്രീകരിച്ച് ആയിരുന്നു അധികമോഷണങ്ങളും. ഇതിനിടെ കഴിഞ്ഞാഴ്ച വീണ്ടും തൃശ്ശൂർ നഗരത്തിലെത്തി കുളശ്ശേരി ക്ഷേത്രത്തിൽ മോഷണം നടത്തി. ഇതിന് പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് തിരുനെൽവേലിയിൽ വച്ച് പ്രതി പിടിയിലായത്. ഫെബ്രുവരി 12നാണ് ഡിഐജി ഓഫീസിന് സമീപത്തെ മാരിയമ്മന്‍ കോവിലിലെയും ഇരട്ടച്ചിറ ശിവ ക്ഷേത്രത്തിലെയും ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് ഇയാൾ കവര്‍ച്ച നടത്തിയത്.
തൃശ്ശൂർ ജില്ലയിലെ പോലീസ് കേന്ദ്രങ്ങൾക്ക് തൊട്ട് സമീപത്ത് നടന്ന മോഷണങ്ങളിൽ പ്രതിയെ പിടികൂടാൻ ആകാത്തത് പോലീസിന് വലിയ നാണക്കേടായിരുന്നു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിക്കാൻ കഴിഞ്ഞിരുന്നുവെങ്കിലും പ്രതി ഇടയ്ക്കിടെ മൊബൈലും സിം കാർഡും മാറ്റിയത് പോലീസിന്റെ അന്വേഷണത്തിന് വെല്ലുവിളിയായി. പിന്നാലെ പ്രത്യേക സ്ക്വാർഡുകൾ രൂപീകരിച്ച സൈബർ പോലീസിന്റെ ഉൾപ്പെടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഒടുവിൽ കള്ളൻ പിടിയിലായത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam