ബെംഗളൂരുവിൽ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി നഗ്നതാ പ്രദർശനം നടത്തിയ ഡെലിവറി ഏജൻ്റ് അറസ്റ്റിൽ. ഫ്ലിപ്കാർട്ട് ഡെലിവറി ഏജൻ്റായ വിജയ് മല്ലികാർജുൻ കാമത്ത് ആണ് പിടിയിലായത്. യുവതിയുടെ പരാതിയിലാണ് നടപടി.
ബെംഗളൂരു: ബെംഗളൂരുവിൽ തനിച്ച് താമസിക്കുകയായിരുന്ന യുവതിയുടെ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി നഗ്നതാ പ്രദർശനം നടത്തിയ ഫ്ലിപ്കാർട്ട് ഡെലിവറി ഏജൻ്റിനെ പൊലീസ് അറസ്റ്റ് ചെയ്തു. വിജയ് മല്ലികാർജുൻ കാമത്തിനെ ആണ് ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ പരാതിയിൽ ബിഎൻഎസ് സെക്ഷൻ 75, 79, 392(2) എന്നീ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തിരുന്നു. പാഴ്സൽ നൽകാനെത്തിയ ഡെലിവറി ഏജൻ്റിൽനിന്ന് നേരിട്ട ദുരനുഭവം യുവതി സോഷ്യൽ മീഡിയയിലൂടെ ആണ് വെളിപ്പെടുത്തിയത്. യുവാവിൻ്റെ ദൃശ്യങ്ങളും യുവതി പുറത്തുവിട്ടിരുന്നു.
ഡെലിവറി ഏജൻ്റ് ശുചിമുറി ഉപയോഗിക്കാൻ അനുമതി ചോദിച്ചെന്നും വിസമ്മതിച്ചതിനെ തുടർന്ന് വീട്ടിലേക്ക് അതിക്രമിച്ചു കയറുകയും നഗ്നതാ പ്രദർശനം നടത്തുകയുമായിരുന്നു എന്നാണ് യുവതി വെളിപ്പെടുത്തിയത്. തൊട്ടടുത്തുള്ള പുരുഷന്മാരായ അയൽക്കാരോട് ചോദിക്കാൻ പറഞ്ഞപ്പോഴാണ് ചെരുപ്പ് ഊരിമാറ്റി വീട്ടിലേക്ക് കയറിയതെന്നും ശുചിമുറിയിൽനിന്ന് പുറത്തിറങ്ങിയപ്പോൾ സ്വകാര്യഭാഗങ്ങൾ പ്രദർശിപ്പിച്ചുവെന്നും യുവതി പോസ്റ്റിൽ വ്യക്തമാക്കി.
സംഭവത്തെ തുടർന്ന് കടുത്ത ഞെട്ടലും അപമാനവും സുരക്ഷിതത്വമില്ലായ്മയും തോന്നിയെന്നും ഒരാളുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറാൻ ആർക്കും അവകാശമില്ലെന്നും യുവതി പോസ്റ്റിൽ പറഞ്ഞിരുന്നു. യുവതിയുടെ പരാതിയിൽ മാറത്തഹള്ളി പൊലീസ് ആണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പ്രതിയെ അറസ്റ്റ് ചെയ്തുവെന്നും ഇയാൾക്കെതിരെ നിയമപരമായ നടപടികൾ ആരംഭിച്ചതായും അന്വേഷണം പുരോഗമിക്കുകയാണെന്നും വൈറ്റ്ഫീൽഡ് ഡിസിപി അറിയിച്ചു.

സംഭവം അതീവ അസ്വസ്ഥയുണ്ടാക്കിയെന്നും ഉപഭോക്താവിന് പൂർണ പിന്തുണ നൽകുന്നതായും ഫ്ലിപ്കാർട്ട് പ്രതികരിച്ചു. ഉപഭോക്താക്കളുടെ സുരക്ഷയിൽ യാതൊരു വിട്ടുവീഴ്ചയുമില്ല. വിഷയം ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ, ഡെലിവറി ഏജൻ്റിൻ്റെ സേവനം അവസാനിപ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥരുമായി പൂർണമായി സഹകരിക്കും. ഇത്തരം സംഭവങ്ങൾ വളരെ അപൂർവമായാണ് സംഭവിക്കാറുള്ളത്. എങ്കിലും ഒരൊറ്റ സംഭവം പോലും അംഗീകരിക്കാനാകില്ലെന്നും ഫ്ലിപ്കാർട്ട് വ്യക്തമാക്കി.


