
പള്ളിക്കൽ: വീട് കുത്തിത്തുറന്ന് മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാക്കൾ പള്ളിക്കൽ പൊലീസിന്റെ പിടിയിൽ. സംസ്ഥാനത്ത് ഉടനീളം നൂറിലധികം മോഷണക്കേസിലെ പ്രതികളാണ് പിടിയിലായത്. ആറ്റിങ്ങൽ സ്വദേശി രതീഷ് , ഷാജി ,പെരിങ്ങമല സ്വദേശി അശ്വിൻ എന്നിവരാണ് അറസ്റ്റിലായത്.
പള്ളിക്കൽ , കല്ലമ്പലം , അയിരൂർ ,വർക്കല പോലീസ് സ്റ്റേഷൻ പരിധികളിൽ തുടർച്ചയായ ദിവസങ്ങളിൽ വീട് കുത്തിതുറന്ന് മോഷണങ്ങൾ നടന്നിരുന്നു. തിരു: റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. പള്ളിക്കൽ പരിസരത്തെ രണ്ട് വീടുകൾ കുത്തിത്തുറന്ന് പണവും സ്വർണ്ണവും കവർന്നത് ഈ സംഘമായിരുന്നു.
പാരിപ്പള്ളി സ്‌റ്റേഷൻ പരിധികളിൽ നടന്ന മോഷണവും ഇവർ പിടിയിലായതോടെ തെളിഞ്ഞിട്ടുണ്ട്. പത്തനം തിട്ട ജില്ലയിലെ കൂടൽ , ഏനാത്ത് പോലീസ് സ്റ്റേഷൻ പരിധികളിൽ നടന്ന വാഹനമോഷണം നടത്തിയതും ഇതേ സംഘമായിരുന്നു. ഇവർ മോഷ്ടിച്ച രണ്ട് പുതിയ മോഡൽ ബൈക്കുകളും ഇവരിൽ നിന്നും കണ്ടെടുത്തു. ബൈക്കിൽ കറങ്ങി നടന്ന് പുറത്ത് നിന്നും ഗേറ്റ് പൂട്ടിയിട്ടിരിക്കുന്ന വീടുകൾ കണ്ടെത്തി കുത്തിതുറന്ന് മോഷണം ചെയ്യുന്നതാണ് ഇവരുടെ രീതി. തമിഴ്നാട്ടിലെ സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ പണയം വെച്ചിരുന്ന സ്വർണ്ണവും പോലീസ് വീണ്ടെടുത്തു.
പോലീസ് അന്വേഷിക്കുന്നത് മനസ്സിലാക്കിയ പ്രതികൾ തമിഴ്നാട്ടിലേക്ക് രക്ഷപെടുകയായിരുന്നു. സംസ്ഥാന അതിർത്തിയിലെ ചെക്ക് പോസ്റ്റുകൾ ഒഴിവാക്കി റെയിൽവേ പാളത്തിലൂടെ നടന്നാണ് ഇവർ തമിഴ്നാട്ടിൽ എത്തിയത്. തൂത്തുക്കുടിയിലെ ഒളിത്താവളം മനസ്സിലാക്കി അന്വേഷണ സംഘം എത്തിയെങ്കിലും ട്രയിൻ മാർഗ്ഗം വീണ്ടും കേരളത്തിലെത്തി അടുത്ത മോഷണ പദ്ധതി തയ്യാറാക്കുന്നതിനിടയിൽ പിടിയിലാകുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam