കൂട്ടബലാത്സംഗക്കേസില്‍ നിന്ന് തലയൂരാനായി സ്വന്തം സഹോദരിയെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

By Web TeamFirst Published Feb 12, 2021, 8:30 PM IST
Highlights

സഹോദരിയെ കൊലപ്പെടുത്തിയ ശേഷം ആ കുറ്റം താന്‍ ബലാത്സംഗം ചെയ്ത പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ സഹോദരന്‍റെ മേല്‍ കെട്ടിവയ്ക്കാനായിരുന്നു ഇരുപത്തിയൊന്നുകാരന്‍റെ ശ്രമം

നോയിഡ: കൂട്ടബലാത്സംഗക്കേസില്‍ നിന്ന് തലയൂരാനായി സ്വന്തം സഹോദരിയെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. സഹോദരിയെ കൊലപ്പെടുത്തിയ ശേഷം ആ കുറ്റം താന്‍ ബലാത്സംഗം ചെയ്ത പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ സഹോദരന്‍റെ മേല്‍ കെട്ടിവയ്ക്കാനായിരുന്നു ഇരുപത്തിയൊന്നുകാരനായ അങ്കിത് ചൌധരി ശ്രമിച്ചത്. ഉത്തര്‍ പ്രദേശിലെ അംറോഹ ജില്ലയിലാണ് സംഭവം. ജനുവരി 18ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് അങ്കിത്. ബലാത്സംഗംക്കുറ്റം ഒഴിവാക്കാനായി ഇരയുടെ വീട്ടുകാരെ കുരുക്കാനായി അങ്കിത് നടത്തിയ ഗൂഡാലോചനയുടെ ഫലമായാണ് അങ്കിതിന്‍റെ സഹോദരി നേഹ കൊല്ലപ്പെട്ടത്.

24 വയസുകാരിയായ നേഹ എംബിഎ പഠനം പൂര്‍ത്തിയാക്കിയ ശേഷം നോയിഡയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ നാലുവര്‍ഷമായി ദില്ലിയിലെ ലക്ഷ്മി നഗര്‍ മേഖലയിലായിരുന്നു നേഹ താമസിച്ചിരുന്നത്. ഞായറാഴ്ചയാണ് നേഹയുടെ മൃതദേഹം അംറോഹയിലെ പീര്‍ഗഡ് മേഖലയില്‍ നിന്ന് കണ്ടെത്തിയത്. രക്തം പുരണ്ട ഇഷ്ടികയും പേരുവിവരങ്ങള്‍ വ്യക്തമാക്കുന്ന തിരിച്ചറിയല്‍ കാര്‍ഡും മൃതദേഹത്തിന് സമീപമുണ്ടായിരുന്നു. ഇതില്‍ നിന്നാണ് മൃതദേഹം നേഹയുടേതാണെന്ന് പൊലീസ് തിരിച്ചറിയുന്നത്. പൊലീസ് അന്വേഷണത്തില്‍ മൃതദേഹം കണ്ടെത്തിയ പ്രദേശത്തേക്ക്  നേഹയുമായി അങ്കിത് എത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തിയതാണ് കേസില്‍ വഴിത്തിരിവായത്.

ഫെബ്രുവരി 7ന് സംഭവസ്ഥലത്ത് നിന്ന് കിട്ടിയ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് അങ്കിതിനെ ചോദ്യം ചെയ്തിരുന്നു. ഇതിലാണ് ഗൂഡാലോചന വ്യക്തമാവുന്നത്. അങ്കിതിന്‍റെ കുറ്റസമ്മതത്തിന്റെ അടിസ്ഥാനത്തില്‍ നേഹയുടെ രക്തം പുരണ്ട വസ്ത്രങ്ങളും പൊലീസ് കണ്ടെത്തി. അങ്കിതും ബന്ധു അക്ഷയും ചേര്‍ന്ന് ജനുവരി 18ന് ദളിത് പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്തിരുന്നു. എസ്സി എസ്ടി വിഭാഗത്തിനെതിരായ അക്രമത്തിനും ബലാത്സംഗത്തിനുമായിരുന്നു അംറോഹ പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തത്. ഇവര്‍ക്കെതിരായി പെണ്‍കുട്ടി കോടതിയില്‍ മൊഴി നല്‍കിയിരുന്നു. ജയിലില്‍ പോകേണ്ടി വരുമെന്ന ഭയമാണ് ഇത്തമൊരു ക്രൂരകൃത്യത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് വിശദമാക്കുന്നത്. നേഹയുടെ സാന്നിധ്യത്തില്‍ ബലാത്സംഗക്കേസിലെ ഇരയുടെ ബന്ധുക്കള്‍ മധ്യസ്ഥ ചര്‍ച്ച നടത്തണമെന്ന് ആവശ്യപ്പെടുന്നുവെന്ന് വിശ്വസിപ്പിച്ചാണ് സഹോദരിയെ ദില്ലിയില്‍ നിന്നും അങ്കിത് അംറോഹയിലെത്തിച്ചത്.

ദില്ലിയില്‍ നിന്ന് ടാക്സി വിളിച്ചാണ് അങ്കിത് നേഹയുമായി അംറോഹയിലെത്തിയത്. അംറോഹയിലെ ഗ്രീന്‍ കോളനിക്ക് സമീപമെത്തിയതോടെ അങ്കിത് കാറില്‍ നിന്ന് ഇറങ്ങി. അങ്കിത് പീഡിപ്പിച്ച പെണ്‍കുട്ടിയുടെ ബന്ധുക്കളെ കാണാനായി നേഹയും കാറില്‍ നിന്നിറങ്ങി. കോളനിക്ക് സമീപത്തെ സ്കൂളിന് സമീപത്തേക്ക് നടക്കുന്നതിനിടെ അങ്കിത് സഹോദരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇതിന് പിന്നാലെ ഇഷ്ടികയെടുത്ത് നേഹയുടെ തലയും അടിച്ച് തകര്‍ത്തു. ഈ കുറ്റം താന്‍ ബലാത്സംഗം ചെയ്ത പെണ്‍കുട്ടിയുടെ സഹോദരന്‍റെ ചുമലില്‍ കെട്ടിവയ്ക്കാനുള്ള ശ്രമമാണ് സിസിടിവി ദൃശ്യങ്ങളേത്തുടര്‍ന്ന് പാളിയത്. 
 

click me!