ക്ഷേത്രങ്ങളില്‍ മോഷണത്തിനിറങ്ങിയ സ്ത്രീ ഉൾപ്പെടുന്ന സംഘം പിടിയിലായത്

By Web TeamFirst Published Jan 28, 2021, 12:03 AM IST
Highlights

തൃശൂർ ചേർപ്പ് സ്വദേശി സതീഷ്, കൊച്ചുവേളി സ്ലദേശി സാബു സേവ്യർ , വലിയതുറ വനജ എന്നിവരെയാണ് പൂന്തുറ എസ്.എച്ച്.ഒ സജികുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. 

തിരുവനന്തപുരം: തലസ്ഥാനത്ത് ക്ഷേത്ര മോഷണ സംഘം അറസ്റ്റിൽ. ക്ഷേത്രങ്ങളിലും ഓഫീകളിലും മോഷണം നടത്തുന്ന മൂന്നംഗ സംഘമാണ് അറസ്റ്റിലായത്. ഒരു സ്ത്രീ ഉള്‍പ്പെടുന്ന സംഘത്തെയാണ് പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തത്. തലസ്ഥാനത്തെ 22 ക്ഷേത്രങ്ങളിലും സർക്കാർ ഓഫീസുകളിലും വ്യാപാര സ്ഥാപനങ്ങളും മോഷണം നടത്തിയ സംഘമാണ് പിടിയിലായത്. 

തൃശൂർ ചേർപ്പ് സ്വദേശി സതീഷ്, കൊച്ചുവേളി സ്ലദേശി സാബു സേവ്യർ , വലിയതുറ വനജ എന്നിവരെയാണ് പൂന്തുറ എസ്.എച്ച്.ഒ സജികുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. പൂന്തുറ സ്റ്റേഷൻ പരിധിയിലെ മുട്ടത്തറ ആര്യൻകുഴി ദേവീ ക്ഷേത്രത്തിലും, കമലേശ്വരം ശിവക്ഷേത്രത്തിലും നടന്ന മോഷണവുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിലാണ് ഇവർ വലയിലായത്. 

ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ക്ഷേത്രങ്ങളിലും വില്ലേജ് ഓഫീസുകളിലും സൂപ്പർമാർക്കറ്റിലും നടത്തിയ മോഷണങ്ങള്‍ തെളിഞ്ഞത്.പകൽ സമയങ്ങളിൽ പ്രതികൾ ആട്ടോറിക്ഷയിൽ കറങ്ങി നടന്ന് ദർശനം നടത്താനെന്ന വ്യാജേന അമ്പലങ്ങളിൽ പ്രവേശിച്ച് പരിസരം മനസ്സിലാക്കിവയ്ക്കും. രാത്രി സാബുവും സതീഷും ആട്ടോറിക്ഷയിൽ ക്ഷേത്രത്തിന് സമീപം എത്തിയശേഷം സതീഷാണ് ക്ഷേത്രത്തിനകത്ത് കയറി മോഷണം നടത്തുന്നത്. 

ഈ സമയം സാബു സുരക്ഷിതമായ സ്ഥലത്ത് ഓട്ടോറിക്ഷ പാർക്ക് ചെയ്ത് മാറി നിൽക്കും. മോഷണത്തിന് ശേഷം ഇരുവരും കൊച്ചുവേളിക്ക് സമീപമുള്ള വീട്ടിലെത്തി കാണിക്കവഞ്ചി കുത്തിപ്പൊളിച്ചു കിട്ടുന്ന നാണയതുട്ടുകൾ വനജയുമായി ചേർന്ന് എണ്ണിതിട്ടപ്പെടുത്തും. മോഷണ സ്വർണവും വെള്ളിയും വിൽക്കുന്നതും നാണയ തുട്ടുകൾ നോട്ടാക്കുന്നതും വനജയായികുന്നുചില്ലറ നോട്ടാക്കുന്നതും മോഷണം ചെയ്ത് കിട്ടുന്ന സ്വർണ്ണം വിൽപ്പന നടത്തി പണമാക്കുന്നതും വനജയാണ്. 

ഇവർ മോഷണം ചെയ്തെടുത്ത ഒന്നര ലക്ഷം രൂപയോളം വില വരുന്ന സ്വർണ്ണവും, അൻപതിനായിരം രൂപയോളം വിലവരുന്ന വെള്ളി ആഭരണങ്ങളും, മറ്റ് മോഷണവസ്തുക്കളും സതീഷിന്റെ കല്ലമ്പലത്തുള്ള വാടകവീട്ടിൽ നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്.

click me!