
തിരുവനന്തപുരം : തിരുവനന്തപുരത്ത് ഇന്നലെയുണ്ടായ രണ്ട് ഗുണ്ടാ ആക്രമണങ്ങളിലെ പ്രതികൾ പിടിയിൽ. തമ്പാനൂരിൽ ഇന്നലെ രാത്രി നഗരത്തിലെ കടയിൽ സാധനം വാങ്ങാനെത്തിയയാളെ മദ്യപിച്ചെത്തിയ സംഘം ആക്രമിച്ച കേസിൽ നാല് പേരാണ് പിടിയിലായത്. ശ്യാം, ഹരിമാധവ്, വിഷ്ണു, അനൂപ് എന്നിവരാണ് അറസ്റ്റിലായത്. ഇവർ നെയ്യാറ്റിൻകര സ്വദേശികൾ ആണ്. യുവാവിനെ അക്രമിച്ചതിന് പുറമെ, ഹോട്ടൽ ജീവനക്കാരിയോട് മോശമായി പെരുമറിയതിനും കേസെടുത്തിട്ടുണ്ട്. ഈ കേസിൽ രണ്ടു പേരുടെ കൂടി അറസ്റ്റ് ഉടനെ രേഖപ്പെടുത്തും.
Read More : തിരുവനന്തപുരത്ത് യുവാവിനെ സംഘം ചേർന്ന് മർദ്ദിച്ചു, ആക്രമണം മദ്യ ലഹരിയിൽ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്
പോത്തൻകോട് മീനാറയിൽ പ്രവാസിയായ യുവാവിനെ വീടുകയറി ആക്രമിച്ച സംഭവത്തിലും രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. ആക്രമണത്തിന് പിന്നിൽ ക്വട്ടേഷൻ സംഘാംഗങ്ങൾ എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പോത്തൻകോട് പൊലീസാണ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്.
മീനാറ സ്വദേശി ഷഹനാസിനാണ് മർദ്ദനമേറ്റത്. രണ്ടു ബൈക്കുകളിൽ എത്തിയ അഞ്ചംഗ സംഘമാണ് ഷഹനാസിനെ വീട്ടിൽ കയറി ആക്രമിച്ചത്. വൈകിട്ട് നാല് മണിയോടുകൂടിയാണ് ആക്രമണം. സ്ത്രീകളുടെയും കുട്ടികളുടെയും മുന്നിൽവച്ചായിരുന്നു ക്രൂര മർദ്ദനം. ആക്രമണത്തിൽ ഷഹനാസിന്റെ കാലിന് ഗുരുതരമായി പരിക്കേറ്റിരുന്നു.
Read More : തിരുവനന്തപുരത്ത് യുവാവിനെ വീട്ടിൽ കയറി ആക്രമിച്ച് അഞ്ചംഗ സംഘം, കാലിന് ഗുരുതര പരിക്ക്