പെരുന്പാവൂരിൽ യുവാവിന്റെ കൊലപാതകത്തിലേക്ക് നയിച്ചത് വ്യക്തിവൈരാഗ്യം

By Web TeamFirst Published Jan 14, 2022, 12:24 AM IST
Highlights

പെരുന്പാവൂർ കീഴില്ലത്തെ പെട്രോൾ പന്പ് ജീവനക്കാരാണ് അറസ്റ്റിലായ ബിജുവും അബിൻ ബെന്നിയും. ഇരുവരെയും വീടുകളിൽ നിന്നാണ് പൊലീസ് പിടികൂടിയത്. 

പെരുമ്പാവൂര്‍: പെരുന്പാവൂരിൽ യുവാവിനെ വെട്ടിക്കൊന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ. പെരുന്പാവൂർ സ്വദേശികളായ ബിജു, അബിൻ എന്നിവരാണ് പിടിയിലായത്. കൊല്ലപ്പെട്ട അൻസിനോടുണ്ടായിരുന്ന വ്യക്തി വിരോധമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു.

പെരുന്പാവൂർ കീഴില്ലത്തെ പെട്രോൾ പന്പ് ജീവനക്കാരാണ് അറസ്റ്റിലായ ബിജുവും അബിൻ ബെന്നിയും. ഇരുവരെയും വീടുകളിൽ നിന്നാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് പെരുന്പാവൂർ കീഴില്ലം സ്വദേശിയായ അൽസിലിനെ പ്രതികൾ വീട്ടിൽ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തിയത്.

കൊല്ലപ്പെട്ട അൽസിൽ ഏതാനും ദിവസം മുന്പ് പ്രതികൾ ജോലി ചെയ്തിരുന്ന പെട്രോൾ പന്പിലെത്തി ഒരു വാഹനം കച്ചവടം ചെയ്യാൻ ശ്രമിച്ചിരുന്നു. കച്ചവടത്തെ ചൊല്ലിയുള്ള സംസാരം പിന്നീട് തർക്കത്തിലേക്കെത്തി. ഒടുക്കം അൽസിലും ബിജുവും തമ്മിൽ ഉന്തും തള്ളുമായി. ഇതിലെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി ബിജു പൊലീസിനോട് സമ്മതിച്ചു. 

കൊല നടന്ന ബുധനാഴ്ച പന്പിൽ നിന്ന് അവധിയെടുത്ത ബിജു രാത്രി സുഹൃത്തായ അബിനെയും കൂട്ടി അൻസിലിന്‍റെ വീട്ടിലെത്തി വിളിച്ചറക്കി കയ്യിൽ കരുതിയിരുന്ന കത്തി കൊണ്ട് വെട്ടിയും കുത്തിയും കൊല്ലുകയായിരുന്നു. അൻസിലിന്‍റെ തലയിലും കഴുത്തിലും വയറിലും ആഴത്തിൽ മുറിവേറ്റിരുന്നു. 

കൃത്യത്തിന് ശേഷം കുറുപ്പംപടിയിലെ വീട്ടിലെത്തിയ ബിജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിനൊടുവിൽ കൂട്ടുപ്രതി അബിനെയും പൊലീസ് വീട്ടിൽ നിന്ന് പിടികൂടി. പ്രതികളെ കുറുപ്പംപടി പോലീസ് സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.

click me!