Latest Videos

എഞ്ചിനീയറിംഗ് ബിരുദം, ആഡംബര ജീവിതം; മാവേലിക്കരയില്‍ 21 കിലോ കഞ്ചാവുമായി 'ഇക്രുവും പക്രുവും' പിടിയില്‍

By Web TeamFirst Published Aug 30, 2022, 5:56 PM IST
Highlights

അന്തർസംസ്ഥാന ബന്ധമുള്ള ലഹരി മാഫിയയിലെ കണ്ണികളായ ഇവർ ആഡംബര വാഹനങ്ങളിൽ സ്ത്രീകളെ ഉപയോഗിച്ച് ലഹരി മരുന്നുകൾ കടത്തുന്നതും പതിവാണെന്ന് എക്സൈസ് പറയുന്നു.

മാവേലിക്കര: മാവേലിക്കരയിൽ എക്സൈസിന്‍റെ മയക്കുമരുന്ന് വേട്ട. 21 കിലോ കഞ്ചാവുമായി രണ്ട് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. മാവേലിക്കര പ്രായിക്കര കണ്ടെത്തിച്ചിറയിൽ താജു (30), മാവേലിക്കര, മണക്കാട് മുറിയിൽ, കളിയിക്കവടക്കത്തിൽ, വിനീത് (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍  കഞ്ചാവ് കടത്താൻ ഉപയോഗിച്ച സ്വിഫ്റ്റ് കാറും കസ്റ്റഡിയിൽ. പിടികൂടിയ കഞ്ചാവിന് പൊതുവിപണിയിൽ അഞ്ച് ലക്ഷം രൂപയിലേറെ വിലവരും. 

ആഡംബര ബൈക്കുകളിൽ എത്തുന്ന യുവാക്കൾക്ക് നൽകുവാനായി ചില്ലറ വിൽപനക്ക് പോകാൻ തയ്യാറെടുക്കവേയാണ് കാറിൽ നിന്നും പ്രതികളെ പിടികൂടിയത്. മാവേലിക്കര - ചെങ്ങന്നൂർ കേന്ദ്രികരിച്ചുള്ള ലഹരിവിൽപനയുടെ പ്രധാന കണ്ണികളാണ് പിടിയിലായവർ. അന്തർസംസ്ഥാന ബന്ധമുള്ള ലഹരിമാഫിയയിലെ കണ്ണികളായ ഇവർ ആഡംബര വാഹനങ്ങളിൽ സ്ത്രീകളെ ഉപയോഗിച്ച് ലഹരി മരുന്നുകൾ കടത്തുന്നതും പതിവാണ്. 

എഞ്ചിനീയറിംഗ്  ബിരുദധാരികളായ ഇവർ ആഡംബര ജീവിതം നയിക്കുന്നതിനു വേണ്ടിയാണ് ലഹരി മരുന്നുകൾ കടത്തി വിൽപ്പന നടത്തുന്നത്. ഇക്രു എന്നും പക്രു എന്നും ഓമനപ്പേരിൽ അറിയപ്പെടുന്ന ഇവർ ലഹരി പാർട്ടികളിലെ സ്ഥിര സാന്നിധ്യമാണെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.  ഇവരുടെ വിതരണ ശൃംഖലയിലെ കണ്ണികളെ കുറിച്ച് ആലപ്പുഴ എക്സൈസ് ഇന്റലിജൻസ് ബ്യൂറോക്ക് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. 

Read More :  'ഒരു കോള്‍ ചെയ്യാനാ, ഫോണ്‍ തരാമോ ?'; അതിഥി തൊഴിലാളിയുടെ മൊബൈലുമായി ഓട്ടോ ഡ്രൈവർ മുങ്ങി

പ്രതികള്‍  അഞ്ച് ഗ്രാം പായ്ക്ക് 500 രൂപയ്ക്കാണ് ചില്ലറ വിൽപന നടത്തിയിരുന്നത്. അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിൽ വിൽപന നടത്താവുന്ന കഞ്ചാവാണ് പിടികൂടിയത്. സ്കൂൾ, കോളജ് കുട്ടികൾക്കും, യുവാക്കൾക്കും കഞ്ചാവ് വിൽപന നടത്താറുണ്ടെന്ന് ഇവർ പറയുന്നു. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് മേധാവി ടി അനികുമാർ നൽകിയ അറിയിപ്പിനെ തുടർന്ന് ആലപ്പുഴ എക്സൈസ് ഇന്റലിജൻസ് ബ്യൂറോയും, മാവേലിക്കര എക്സൈസ് റേഞ്ച് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഓണത്തോടനുബന്ധിച്ച് വിൽപനക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവ് പിടികൂടിയത്.

tags
click me!