
ഒറ്റപ്പാലം: പാലക്കാട് ഒറ്റപ്പാലത്ത് വീട്ടമ്മമാരുടെ വാട്സ് ആപ്പ് ഹാക്ക് ചെയ്ത് അപമാനിക്കാൻ ശ്രമം. സിം കാർഡിന്റെ കാലാവധി നീട്ടാനെന്ന പേരിൽ വിളിച്ച് ഒടിപി വാങ്ങിച്ചെടുത്താണ് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നത്. സൈബർ വിദഗ്ധരുടെ സഹായത്തോടെ ഒറ്റപ്പാലം പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
സ്വകാര്യ മൊബൈൽ ഫോൺ സേവനദാതാക്കളുടെ പേരിലാണ് തട്ടിപ്പ് നടത്തുന്നത്. സിം കാലാവധി അവസാനിക്കാറായെന്ന പേരിലും ആധാർ മൊബൽ നമ്പരുമമായി ബന്ധിപ്പിക്കണമെന്ന ആവശ്യം പറഞ്ഞുമാണ് ആദ്യം ഫോൺ വിളിക്കുക. ഒറ്റപ്പാലത്തെ തൃക്കങ്ങോട്, കടമ്പൂർ, പാലപ്പുറം എന്നീ പ്രദേശങ്ങളിലെ സ്ത്രീകളാണ് വഞ്ചിക്കപ്പെട്ടിരിക്കുന്നത്.
സേവനദാതാക്കളുടെ പേരിൽ വന്ന ഫോൺവിളിയിൽ ഇവരുടെ നമ്പറുകളിലേക്ക് വന്ന ഒറ്റത്തവണ പാസ്‍വേഡ് സംഘം ചോദിച്ചറിയും. പിന്നെ ആ നമ്പർ ഉപയോഗിച്ച് വാട്സ് ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യുന്നു. ഒടിപി നൽകിയവരുടെ കോൺടാക്ട് ലിസ്റ്റിലുളളവർക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും പോയതായി പിന്നീടാണ് അറിയുക. സന്ദേശങ്ങൾ പ്രചരിച്ചതോടെയാണ് ആദ്യം തൃക്കങ്ങോട് സ്വദേശി പൊലീസിന് വിവരം നൽകുന്നത്.
തൊട്ടുപുറകേ കടമ്പൂരിലെ വീട്ടമ്മയും തട്ടിപ്പിന് ഇരയായതായി പൊലീസിന് വിവരം കിട്ടി. തുടർന്ന് സാമൂഹ്യ മാധ്യമങ്ങൾ വഴി ജാഗ്രത പാലിക്കണമെന്ന് ഒറ്റപ്പാലം പൊലീസ് സന്ദേശം നൽകുന്നതിനിടെ പാലപ്പുറത്ത വീട്ടമ്മയം സമാന പരാതി പൊലീസിനെ ബോധിപ്പിച്ചു. ഹൈദരാബാദിൽ നിന്നാണ് ഫോൺവിളികളെത്തിയതെന്നാണ് പൊലീസ് പറയുന്നു. സംഭാഷണം മലയാളത്തിലാണ്.
ആശ്ലീല ചിത്രങ്ങൾ അയച്ചതിലുപരി കൂടുതൽ തട്ടിപ്പ് നടന്നിട്ടുണ്ടോയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. വഞ്ചിക്കപ്പെട്ട പലരും പ്രതികരിക്കാനോ പരാതി നൽകാനോ തയ്യാറായിട്ടുമില്ല. നിലവിലെ വിവരങ്ങൾ വച്ച് സൈബർ സെൽ സഹായത്തോടെയാണ് അന്വേഷണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam