
ബെംഗളൂരു: കർണാടകയിലെ കൊപ്പളയിൽ കൂട്ടബലാത്സംഗം. മുപ്പത്തിയാറുകാരിയെ നാല് പേർ ചേർന്ന് ബലാത്സംഗം ചെയ്തു. വായ്പ വാങ്ങിയ പണം തിരിച്ച് നൽകാനെന്ന പേരിൽ വിളിച്ചുവരുത്തിയാണ് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. മദ്യം നൽകി ബോധരഹിതയാക്കിയ ശേഷമായിരുന്നു അതിക്രമം. യുവതിയുടെ പരാതിയിൽ കൊപ്പള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കേസിൽ യുവതിയുടെ സുഹൃത്ത് ഉൾപ്പെടെ നാല് പേർ അറസ്റ്റ് ചെയ്തു.
ഹൊസപേട്ട സ്വദേശിയായ യുവതിയാണ് കൊപ്പള ജില്ലയിലെ മദ്ലാപുരയിൽ കൂട്ടബലാത്സംഗത്തിന് ഇരയായത്. ആറുമാസം മുമ്പ് യുവതി പരിചയപ്പെട്ട ലക്ഷ്മൺ എന്നയാളും സുഹൃത്തുക്കളായ മൂന്ന് പേരുമാണ് മദ്യം നൽകി മയക്കി യുവതിയെ ബലാത്സംഗം ചെയ്തത്. ലക്ഷ്മണിന് യുവതി അയ്യായിരം രൂപ കടം നൽകിയിരുന്നു. ഈ പണം തിരിച്ചുചോദിച്ച യുവതിയെ ലക്ഷ്മൺ കൊപ്പളയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് ബൈക്കിൽ മദ്ലാപുരയിലെ ആളൊഴിഞ്ഞ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ജ്യൂസ് എന്ന വ്യാജേന മദ്യം നൽകി. ഇത് കുടിച്ച് ബോധം നഷ്ടപ്പെട്ടതിന് പിന്നാലെയായിരുന്നു അതിക്രമം. ലക്ഷ്മണും മൂന്ന് കൂട്ടുകാരും ചേർന്നാണ് തന്നെ ബലാത്സംഗെ ചെയ്തതെന്ന് യുവതി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
പരാതിയിൽ കേസെടുത്ത യെലബുർബ പൊലീസ് ലക്ഷ്മൺ, ബസവരാജ്, ഭീമപ്പ, ശശികുമാർ എന്നിവരെ അറസ്റ്റ് ചെയ്തു. യുവതിയെ കൊപ്പള ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച് വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി. യുവതിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഹോം ഗാർഡ് പ്രവേശനത്തിന് തയ്യാറെടുക്കുന്ന യുവതിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായതെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam