കുഞ്ഞിന്റെ കളിപ്പാട്ടത്തിന് വിലപേശിയ വീട്ടമ്മയെ കഴുത്തറുത്തുകൊന്ന്, ബലാത്സംഗം ചെയ്തശേഷം തെരുവിൽ തള്ളി കടയുടമ

By Web TeamFirst Published Jul 4, 2020, 12:48 PM IST
Highlights

വിലയുടെ പേരിൽ കടയുടമയുമായി തർക്കിച്ച വീട്ടമ്മയെ അയാൾ അവരെ മുടിക്ക് കുത്തിപ്പിടിച്ച് വലിച്ചിഴക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. 

പാൽഘർ : മുംബൈയിലെ പാൽഘറിനടുത്തുള്ള നല്ലസോപ്പാറയിൽ നിന്ന് മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഒരു വാർത്ത പുറത്തുവന്നിരിക്കുകയാണ്. കുഞ്ഞിന്റെ കളിപ്പാട്ടത്തിനു വിലപേശിയതിൽ തുടങ്ങിയ തർക്കം ഒരു വീട്ടമ്മ കടയുടമയാൽ ബലാത്സംഗം ചെയ്യപ്പെടുന്നതിലേക്കും, കൊന്ന് തെരുവിൽ തലപ്പെടുന്നതിലേക്കുമാണ് നയിച്ചത്. ജൂൺ 26 -നാണ് സംഭവം.

വീട്ടിലേക്കുവേണ്ട പലചരക്കുകൾ വാങ്ങാൻ വേണ്ടി സൂപ്പർമാർക്കറ്റിലേക്ക് പോയ 32 കാരിയായ വീട്ടമ്മ, തിരികെ വരും വഴി തെരുവിലെ ഒരു ഫാൻസി ഷോപ്പിലേക്കും കയറി. അവിടെ കണ്ട കളിപ്പാട്ടങ്ങളിൽ ഏതെങ്കിലുമൊന്ന് തന്റെ കുഞ്ഞിനുവേണ്ടി വാങ്ങാം എന്നുകരുതിയാണ് ആ യുവതി കടയിലേക്ക് കയറിയത്. അന്ന് ആ സ്ത്രീ വീട്ടിലേക്ക് തിരിച്ചെത്തിയില്ല. ആ കടയിൽ നിന്ന് ആ ദിവസം അവർ പുറത്തിറങ്ങുന്നതും ആരും കണ്ടില്ല. 

സാധനം വാങ്ങാനെന്നും പറഞ്ഞു വീട്ടിൽ നിന്ന് പുറത്തേക്കുപോയ ഭാര്യ തിരികെ വരാതിരുന്നപ്പോൾ അവരുടെ ഭർത്താവ് ട്യൂലിങ് പൊലീസിൽ പരാതിപ്പെട്ടു. അവർ അന്വേഷണം തുടങ്ങി എങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല. ദിവസങ്ങൾക്കു ശേഷം പൊലീസിന് മറ്റൊരു പരാതി കൂടി കിട്ടി. റോഡിൽ കുറച്ചു ദിവസങ്ങളായി പാർക്ക് ചെയ്തുകിടക്കുന്ന ഒരു പിക്ക് അപ്പ് ട്രക്കിൽ നിന്ന് കടുത്ത ദുർഗന്ധം വരുന്നുണ്ട്. സ്ഥലത്തെത്തി ട്രക്ക് തുറന്നു പരിശോധിച്ചപ്പോൾ അവർ അതിനുള്ളിൽ ദിവസങ്ങൾ പഴക്കമുള്ള ഒരു യുവതിയുടെ മൃതദേഹം കണ്ടെത്തി. 

ഓട്ടോപ്സിയിൽ യുവതിയെ കഴുത്തു ഞെരിച്ച്, മൂർച്ചയുള്ള എന്തോ വസ്തുകൊണ്ട് മുറിച്ച് കൊലപ്പെടുത്തിയതായും, കൊലപാതകത്തിന് ശേഷം കൊലയാളി മൃതദേഹവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായും വെളിപ്പെട്ടു. അതോടെ ക്രൈം ബ്രാഞ്ചിന്റെ വസായ് സെൽ കേസ് ഏറ്റെടുത്ത് അന്വേഷണം തുടങ്ങി. വാനിന്റെ ഉടമ, തന്റെ വണ്ടി ദിവസങ്ങളായി അവിടെ പാർക്ക് ചെയ്യപ്പെട്ടു കിടക്കുകയായിരുന്നു എന്നും, തനിക്ക് മൃതദേഹത്തെപ്പറ്റി ഒന്നും അറിയില്ല എന്നും മൊഴി നൽകി. പ്രദേശത്തുനിന്നുള്ള സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടന്ന വിശദമായ അന്വേഷണത്തിലാണ് കേസിനു തുമ്പുണ്ടായത്. 

മരിച്ച യുവതിയെ അവസാനമായി കണ്ടത് പ്രദേശത്തെ ഫാൻസി ഷോപ്പിന്റെ പരിസരത്തുവെച്ചാണ് എന്ന് മനസ്സിലാക്കിയ പൊലീസ് ഷോപ്പ് റെയ്ഡ്‌ചെയ്ത് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. ആ കൊലപാതകത്തിന്റെ ദൃശ്യങ്ങൾ അപ്പോഴും കടയിലെ സിസിടിവി സിസ്റ്റത്തിന്റെ ഹാർഡ് ഡിസ്‌കിൽ തന്നെ ഉണ്ടായിരുന്നു. യുവതി കടയിലെത്തി കളിപ്പാട്ടത്തിന്റെ വില ചോദിക്കുന്നതും, വിലയുടെ പേരിൽ കടയുടമയുടെ തർക്കമുണ്ടാകുന്നതും, തർക്കത്തിന് ശേഷം പുറത്തേക്ക് പോകാൻ തുടങ്ങിയ യുവതിയെ മുപ്പതുകാരനായ കടയുടമ മുടിക്ക് കുത്തിപ്പിടിച്ച് വലിച്ചിഴക്കുന്നതും ദൃശ്യങ്ങളിൽ കാണാം. യുവതിയെ കടയുടെ പിൻഭാഗത്തുള്ള മുറിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി കഴുത്തിന് കുത്തിപ്പിടിച്ചു ഞെരിച്ചശേഷം, കത്തികൊണ്ട് കഴുത്തുമുറിച്ചു കളയുകയായിരുന്നു. അതിനു ശേഷം അയാൾ മൃതദേഹവുമായി ലൈംഗിക ബന്ധത്തിലും ഏർപ്പെട്ടു. എല്ലാം കഴിഞ്ഞപ്പോൾ, രാത്രി ആരുമില്ലാത്ത നേരം നോക്കി അയാൾ, മൃതദേഹത്തെ കടയിലുണ്ടായിരുന്ന ഒരു പ്ലാസ്റ്റിക് ചാക്കിൽ കെട്ടിപ്പൊതിഞ്ഞ് കുറച്ചകലെയായി കണ്ട  പിക് അപ്പ് ട്രക്കിൽ കൊണ്ടിടുകയായിരുന്നു.

പത്തുമാസങ്ങൾക്കു മുമ്പ് ഭാര്യയും മക്കളും രാജസ്ഥാനിലെ വീട്ടിലേക്ക് മടങ്ങിപ്പോയതിനു ശേഷം കടയോട് ചേർന്നുള്ള മുറിയിൽ ഒറ്റയ്ക്കായിരുന്നു അയാളുടെ താമസം. പെട്ടെന്നുണ്ടായ കോപത്തിന്റെ പുറത്താണ് താൻ യുവതിയെ കൊന്നുകളഞ്ഞത് എന്നും മൃതദേഹം പുറത്തുകൊണ്ടുപോയി കളഞ്ഞ ശേഷം ഒന്നും സംഭവിക്കാത്ത മട്ടിൽ ദിവസവും തുറന്നു പ്രവർത്തിപ്പിച്ചിരുന്നു എന്നും ആയാൽ പോലീസിനോട് കുറ്റസമ്മതം നടത്തി. പിടിയിലായ പ്രതിക്കുമേൽ പാൽഘർ പൊലീസ് കൊലപാതകം, ബലാത്സംഗം എന്നീ കുറ്റങ്ങൾ ചുമത്തി കേസ് രജിസ്റ്റർ ചെതിട്ടുണ്ട്. 

click me!