'വിവാഹ ഫോട്ടോ പുറത്തായത് പ്രകോപനമായി, കൊല്ലാന്‍ മുന്‍പും ശ്രമിച്ചു'; ശാഖയുടെ കൊലപാതകം മൊഴികള്‍

By Web TeamFirst Published Dec 26, 2020, 6:07 PM IST
Highlights

വലിയ ഭൂസ്വത്തുള്ള കുടുംബത്തിലെ അംഗമായ ശാഖാകുമാരിയെ രണ്ടുമാസം മുമ്പ് മാത്രമാണ് അരുൺ വിവാഹം കഴിച്ചത്. ഏറെക്കാലത്തെ പരിചയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരാകാൻ തീരുമാനിക്കുന്നത്. 

തിരുവനന്തപുരം: തിരുവനന്തപുരം കാരക്കോണത്ത് മധ്യവയസ്‌ക ഷോക്കേറ്റ് മരിച്ചതിൽ ദുരൂഹതയെന്ന് ബന്ധുക്കൾ. കാരക്കോണം ത്രേസ്യാപുരം സ്വദേശിയായ ശാഖയെ (52) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തില്‍ ഇരുപത്തിയാറുകാരനായ ഭർത്താവ് അരുണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് മാസം മുൻപാണ് ഇരുവരും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. ശാഖയുടെ മരണം കൊലപാതകമാണെന്നാണ് പൊലീസിന്‍റെ നിഗമനം. അരുണിന്റെ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്ന് പൊലീസ് പറഞ്ഞു

വലിയ ഭൂസ്വത്തുള്ള കുടുംബത്തിലെ അംഗമായ ശാഖാകുമാരിയെ രണ്ടുമാസം മുമ്പ് മാത്രമാണ് അരുൺ വിവാഹം കഴിച്ചത്. ഏറെക്കാലത്തെ പരിചയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരാകാൻ തീരുമാനിക്കുന്നത്. എന്നാൽ വിവാഹത്തിൽ അരുണിന്റെ ബന്ധുക്കൾ ആരും തന്നെ പങ്കെടുത്തിരുന്നില്ലെന്നും വിവാഹബന്ധം രഹസ്യമായി സൂക്ഷിക്കാൻ അരുൺ ശ്രമിച്ചിരുന്നതായും നാട്ടുകാര്‍ പൊലീസിനോട് പറഞ്ഞത്.

ഇതിനൊപ്പം നിര്‍ണ്ണായകമായ ഹോം നേഴ്സിന്‍റെ മൊഴിയും പൊലീസിന് കിട്ടിയിട്ടുണ്ട്.  ശാഖാകുമാരിയെ പലതവണ കൊലപ്പെടുത്താൻ അരുണിന്റെ ഭാഗത്തുനിന്നു ശ്രമം ഉണ്ടായതായി ശാഖാകുമാരിയുടെ വീട്ടിലെ ഹോം നഴ്സായ രേഷ്മ വെളിപ്പെടുത്തി. വിവാഹ ഫോട്ടോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതാണ് അരുണിനെ പ്രകോപിപ്പിച്ചതെന്നും രേഷ്മ പറയുന്നു. 

കൂട്ടുകാരിൽ നിന്നടക്കം അരുണിനു അപമാനമേൽക്കുന്ന സ്ഥിതി വിശേഷമുണ്ടായെന്നും വിവാഹം കഴിഞ്ഞ് രണ്ട് മാസത്തിനിടെ നിരവധി തവണ ഇവർ വഴക്കിട്ടതായും രേഷ്മ മൊഴി നൽകി. നെയ്യാറ്റിങ്കരയിൽ ബ്യൂട്ടി പാർലർ നടത്തി വരികയായിരുന്നു ശാഖ. നേരത്തെ ഇവർ ഒറ്റയ്ക്ക് ആയിരുന്നു താമസം. രണ്ട് വർഷം മുമ്പാണ് അരുണുമായി ഇവർ സൗഹൃദത്തിൽ ആകുന്നത്.

ഇന്ന് പുലർച്ചെയാണ് വീടിനുള്ളിൽ ശാഖയെ മരിച്ചു കിടക്കുന്ന നിലയിൽ കണ്ടതെന്നാണ് ബന്ധുക്കൾ പറയുന്നത്. കുറച്ച് ആഴ്ചകളായി ഭര്‍ത്താവിനും ശാഖയ്ക്കുമിടയില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നതായി ശാഖ കുടുംബം ആരോപിക്കുന്നു. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് രക്തക്കറ കണ്ടെത്തിയതും ദുരൂഹത കൂട്ടുന്നുവെന്ന് ശാഖയുടെ സഹോദരന്‍റെ ഭാര്യ ​ഗ്രേസി ആരോപിച്ചു. 

മരിച്ച് കിടന്ന രീതി സംശയം ജനിപ്പിക്കുന്നു. വീട്ടിന് പുറത്തുള്ള ഇലക്ട്രിക് മീറ്ററിൽ നിന്ന് ഘടിപ്പിച്ച നിലയിൽ കേബിളും മൃതദേഹം കിടന്ന സ്ഥലത്തിന് സമീപം കണ്ടെത്തി. ഇതും ദുരൂഹത വർധിപ്പിക്കുന്നു. ഇതിൽ നിന്ന് ഷോക്കേറ്റാണ് മരണമെന്നാണ് പൊലീസ് നിഗമനം. ഷോക്കേൽപ്പിച്ച് കൊലപ്പെടുത്തിയതാകാമെന്നാണ് സംശയം. അരുണിനെ വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കും.

click me!