
വിശാഖപട്ടണം: നാവിക സേനയില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥരെ പറ്റിച്ച് പണം തട്ടിയ കേസില്‍ വനിതാ സിഐ അടക്കം നാല് പേര്‍ പിടിയില്‍. മുന്‍ നാവിക ഉദ്യോഗസ്ഥരില്‍ നിന്ന് 12 ലക്ഷത്തോളം രൂപയാണ് വനിതാ സിഐ, ഹോം ഗാര്‍ഡ്, പൊലീസ് കോണ്‍സ്റ്റബിള്‍ എന്നിവരടങ്ങുന്ന നാലംഗ സംഘം തട്ടിച്ചത്. റിസര്‍വ്വ് ഇന്‍സ്പെക്ടര്‍ ബി സ്വര്‍ണലത, പൊലീസ് കോണ്‍സ്റ്റബിളായ എം ഹേമസുന്ദര്‍, ഹോം ഗാര്‍ഡായ വി ശ്രീനിവാസ് എന്നിവരും ഇവരുടെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച വി സുരി ബാബു എന്നിവരെയാണ് കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തത്.
അഞ്ഞൂറ് രൂപാ നോട്ടിന് പകരം രണ്ടായിരം രൂപ നോട്ടുകള്‍ വന്‍ ലാഭത്തിന് നല്‍കാമെന്ന നോട്ട് ഇരട്ടിപ്പ് തട്ടിപ്പായിരുന്നു നടന്നത്. വിരമിച്ചതിനെ തുടര്‍ന്ന് ലഭിച്ച പണം മുഴുവന്‍ 500 രൂപ നോട്ടുകളായി നല്‍കുക. ഇതിന് പകരമായി ഒരു കോടിയുടെ 2000 രൂപാ നോട്ടുകള്‍ നല്‍കും എന്നതായിരുന്നു വാഗ്ദാനം. 10 ലക്ഷം രൂപയോടടുത്ത് ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ് നടന്നത്. ഇടനിലക്കാരനായ സൂരി ബാബു വന്‍തുകയുടെ ഇടപാടിനേക്കുറിച്ച് സ്വര്‍ണലത അടക്കമുള്ളവര്‍ക്ക് വിവരം നല്‍കി. പണം കൈമാറുന്ന ദിവസം കാറിലിരുന്ന് പണം എണ്ണിത്തിട്ടപ്പെടുത്തുന്ന സമയത്ത് വനിതാ സിഐയുടേ നേതൃത്വത്തില്‍ പൊലീസ് സംഘം എത്തുകയായിരുന്നു.
കാറിനുള്ളിലേക്ക് കയറിയ പൊലീസ് കോണ്‍സ്റ്റബിള്‍ രഹസ്യ ഇടപാടിനേക്കുറിച്ച് വിവരം ലഭിച്ചതായി മുന്‍ നാവിക സേനാ ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. ഒറിജിനാലിറ്റിക്ക് വേണ്ടി സുര ബാബുവിനെ സ്വര്‍ണലത മര്‍ദ്ദിക്കുക കൂടി ചെയ്തതോടെ മുന്‍ നാവിക സേനാ ഉദ്യോഗസ്ഥരും ആശങ്കയിലായി. ആദായ നികുതി ഉദ്യോസ്ഥരെ വിളിച്ച് പണം പിടിച്ചെടുക്കാന്‍ പോവുകയാണെന്ന് ഭീഷണിപ്പെടുത്തിയതോടെ കേസ് പണം നല്‍കി ഒതുക്കാന്‍ മുന്‍ നാവിക സേനാ ഉദ്യോഗസ്ഥര്‍ സമ്മതിക്കുകയായിരുന്നു.
വനിതാ സിഐ, പൊലീസ് കോണ്‍സ്റ്റബിള്‍, ഹോം ഗാര്‍ഡ്, ഇടനിലക്കാരന്‍ എന്നിവര്‍ യഥാക്രമം 5 ലക്ഷം, 2 ലക്ഷം, 10000 രൂപ, 5 ലക്ഷം എന്നിവ വീതിച്ചെടുത്ത് മുന്‍ നാവിക ഉദ്യോഗസ്ഥരെ ഉപദേശിച്ച് പറഞ്ഞയയ്ക്കുകയായിരുന്നു. അടുത്ത ദിവസം വഞ്ചിക്കപ്പെട്ടവരിലൊരാള്‍ പൊലീസില്‍ കേസ് നല്‍കിയതോടെയാണ് സംഘത്തിന്‍റെ തട്ടിപ്പ് പുറത്തായത്. ആന്ധ്ര പ്രദേശിലെ പൊലീസ് ഓഫീസേഴ്സ് അസോസിയേഷനിലെ നേതൃസ്ഥാനം വഹിക്കുന്ന വ്യക്തി കൂടിയാണ് അറസ്റ്റിലായ സ്വര്‍ണലത.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam