കർണാടകത്തില്‍ ആദ്യഭാര്യയുടെ രണ്ടാം വിവാഹത്തിലെ മകളെ മുന്‍ ഭർത്താവ് ചെളിയില്‍ മുക്കി കൊന്നു. വിവാഹമോചനത്തിന് ശേഷം യുവതി രണ്ടാം ഭർത്താവിനൊപ്പം സന്തോഷമായി ജീവിക്കുന്നതില്‍ അസൂയപൂണ്ടാണ് കൊലപാതകം.
ബെംഗളൂരു: കർണാടകത്തില്‍ ആദ്യഭാര്യയുടെ രണ്ടാം വിവാഹത്തിലെ മകളെ മുന്‍ ഭർത്താവ് ചെളിയില്‍ മുക്കി കൊന്നു. വിവാഹമോചനത്തിന് ശേഷം യുവതി രണ്ടാം ഭർത്താവിനൊപ്പം സന്തോഷമായി ജീവിക്കുന്നതില്‍ അസൂയപൂണ്ടാണ് കൊലപാതകം. ചാമരാജ് നഗർ സോമനഹള്ളി സ്വദേശികളായ ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു.
സോമനഹള്ളി സ്വദേശിയായ മഹേഷും ഗൗരമ്മയും വർഷങ്ങൾക്കുമുമ്പേ നിയമപരമായി വിവാഹമോചിതരായതാണ്. ഇരുവരും വേറെ വിവാഹവും കഴിച്ചു. സോമനഹള്ളിയില്‍ അധികം അകലെയല്ലാത്ത വീടുകളിലാണ് ഇരു കുടുംബങ്ങളും താമസിച്ചിരുന്നത്. ആദ്യഭാര്യയുടെ രണ്ടാം വിവാഹജീവിതം സന്തോഷത്തോടെ മുന്നോട്ടുപോകുന്നതില്‍ അസ്വസ്ഥനായ മഹേഷ് തിങ്കളാഴ്ചയാണ് കൊലപാതകം നടത്തിയത്. ബന്ധുവീട്ടില്‍ പോയി മടങ്ങി വരികയായിരുന്ന അഞ്ചുവയസുകാരി മഹാലക്ഷ്മിയെ പിടിച്ചുകൊണ്ടുപോയി വീടിനടുത്തുള്ള ചെളിക്കുളത്തില്‍ മുക്കി കൊല്ലുകയായിരുന്നു.
മൃതദേഹം ഇയാളുടെതന്നെ വീട്ടിലെ പൂജാമുറിയില്‍ ഒളിപ്പിക്കാന്‍ സഹായിച്ചത് ഇപ്പോഴത്തെ ഭാര്യ രത്നമ്മയാണ്. മകളെ കാണാതായെന്ന് പരാതി നല്‍കിയ ഗൗരമ്മയാണ് തന്‍റെ ആദ്യഭാർത്താവിനെ സംഭവവുമായി ബന്ധപ്പെട്ട് സംശയമുണ്ടെന്ന് പോലീസിനെ അറിയിച്ചത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ്പ്ലാസ്റ്റിക് കവറിലാക്കി പൊതിഞ്ഞ നിലയില്‍ സൂക്ഷിച്ച മഹാലക്ഷ്മിയുടെ മൃതദേഹം പോലീസ് കണ്ടെടുത്തത്. ഇരുവരെയും അറസ്റ്റ് ചെയ്തു.