
ഇടുക്കി: ഇടുക്കി ജില്ലയിലെ ഉപ്പുതറക്ക് സമീപമുള്ള സ്ഥലമാണ് വളകോട്. അവിടെ ഇന്നലെയൊരു ആത്മഹത്യ നടന്നു. പുത്തൻവീട്ടിൽ ജോബിഷിന്‍റെ ഭാര്യ 28 -കാരി ഷീജയെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിന്‍റെ പീഡനമാണ് മരണത്തിന് കാരണമെന്നാണ് ഷീജയുടെ ബന്ധുക്കളുടെ ആരോപണം.
കഴിഞ്ഞ ദിവസം രാവിലെ ഒൻപതരയോടെയാണ് ഷീജയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവ സമയത്ത് വീട്ടിൽ മറ്റാരുമില്ലായിരുന്നു. പത്തു മാസം മുൻപാണ് ഹെലിബറിയ വാഴപ്പറമ്പിൽ കുട്ടപ്പൻറെയും ചിന്നമ്മയുടെയും മകൾ ഷീജയെ ജോബീഷ് വിവാഹം കഴിച്ചത്. ജോബീഷ് മദ്യപിച്ച് വീട്ടിലെത്തി സ്ഥിരമായി തന്നെ ഉപദ്രവിക്കാറുണ്ടെന്ന് ഷീജ സഹോദരനോട് പറഞ്ഞിരുന്നു. ഭർത്താവിൻറ മാതാപിതാക്കൾ വഴക്കിടാറുണ്ടെന്നും പറഞ്ഞിരുന്നു.
രണ്ടാഴ്ചയായി ഷീജ സ്വന്തം വീട്ടിലായിരുന്നു. ഓണത്തിനുള്ള സാധനങ്ങൾ വാങ്ങാൻ കഴിഞ്ഞ ദിവസം വീട്ടുകാർക്കൊപ്പം ഏലപ്പാറയിലെത്തിയ ഷീജയ ജോബിഷ് തൻറെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി. തിരുവോണ ദിവസം ഇരുവരും ഹെലിബറിയയിലെ വീട്ടിലെത്തിയ ശേഷം നാലു മണിയോടെ മടങ്ങി.
മരണവുമായി ബന്ധപ്പെട്ട ജോബീഷിൻറെ കുടുംബാംഗങ്ങൾ പറയുന്നത് വിശ്വസിക്കാനാകുന്നില്ലെന്നാണ് ഷീജയുടെ ബന്ധുക്കൾ പറയുന്നത്. സംഭവം ദിവസം രാവിലെ തലേദിവസം ഒപ്പമുണ്ടായിരുന്നവരിൽ ഒരാളെ കാണാനില്ലെന്നു പറഞ്ഞ് സുഹൃത്തുക്കൾ ജോബിഷിനെ വിളിച്ചിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാൻ പോകാനിറങ്ങിയ ജോബീഷിനെ ഷീജ വിലക്കിയിരുന്നു. ഇത് ലംഘിച്ച് പോയ താൻ തിരികെ എത്തിയപ്പോൾ ഷീജയെ ആത്മഹത്യ ചെയ്ത നിലയിലാണ് കണ്ടെതെന്നാണ് ജോബീഷ് പോലീസിനോട് പറഞ്ഞിരിക്കുന്നത്.
അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ആവശ്യമെങ്കിൽ കൂടുതൽ വകുപ്പുകൾ ചേർത്ത് കേസെടുക്കുമെന്ന് ഉപ്പുതറ പൊലീസ് പറഞ്ഞു. ഷീജയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾ ഏറ്റു വാങ്ങി സംസ്ക്കരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam