
കോഴിക്കോട്: എക്‌സൈസും പൊലീസിന്‍റെ ആന്‍റി നാര്‍ക്കോട്ടിക് വിഭാഗവും ചേര്‍ന്ന് യുവാവിനെ കഞ്ചാവുമായി പിടികൂടി. കിഴക്കോത്ത് കണ്ണോറക്കണ്ടിയില്‍ മുഹമ്മദ് അനസ് കെ.കെ (28) ആണ് പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്നും 160 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. പ്രതിക്കെതിരെ എന്‍ ഡി പി എസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ വച്ച് നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവുമായി യുവാവ് പിടിയിലായത്.
എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷറഫുദ്ദീന്‍ ടി, എക്‌സസൈസ് ഇന്‍സ്‌പെക്ടര്‍ ജോസഫ് പി എ, പ്രിവന്‍റീവ് ഓഫീസര്‍ ഷിജു എം സി, അബ്ദുല്‍ സലീം, സിവില്‍ എക്‌സൈസ് ഓഫീസര്‍ അമല്‍ തോമസ് ഷഫീഖ്, ഷെഫീക്ക് വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശ്രീജ മോള്‍, ശ്രീജിന പൊലീസ് ലഹരി വിരുദ്ധ സ്‌ക്വാഡിലെ എസ് ഐ ഹരീഷ് കുമാര്‍ സിപി ഓ മാരായ സ്മിജു, സബിരാജ്, ഷമീര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
ഇതിനിടെ തലസ്ഥാനത്ത് സ്കൂളുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തുന്ന ആളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം അമ്പലംകുന്ന് സ്വദേശി രഘു(53) ആണ് കിളിമാനൂർ പൊലീസിന്‍റെ പിടിയിലായത്. സ്കൂൾ കുട്ടികൾക്ക് ഇടയിലെ ലഹരി ഉപയോഗം വർധിപ്പിച്ചു വരുന്ന സാഹചര്യത്തിൽ ഇത് തടയുന്നതിന് വേണ്ടി നടന്നു വരുന്ന യോദ്ധാവ് പരിപാടിയുടെ ഭാഗമായി ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
കിളിമാനൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാണ് രഘുവിനെ പൊലീസ് സംഘം പിടികൂടിയത്. ചെറിയ പൊതികളിലാക്കി ഇയാൾ വിദ്യാർഥികൾക്ക് വിൽപന നടത്തിയിരുന്നതായും പ്രതിക്ക് കഞ്ചാവ് ലഭിച്ചിരുന്ന സ്രോതസ് കണ്ടെത്താൻ വേണ്ടിയുള്ള നടപടികൾ ആരംഭിച്ചതായും കിളിമാനൂർ ഇൻസ്പെക്ടർ എസ്. എച്ച്. ഒ സനൂജ് പറഞ്ഞു. കിളിമാനൂർ എസ്.ഐ വിജിത്ത് കെ നായർ, എസ്.ഐ രാജേന്ദ്രൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ അജി, സിവിൽ പൊലീസ് ഓഫീസർമാരായ ശ്രീരാജ് സുഭാഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam