
കാലാവസ്ഥ മനുഷ്യന്‍റെ ജീവിത സാഹചര്യങ്ങൾ തീരുമാനിക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നു. ഓരോ പ്രദേശത്തെയും കാലാവസ്ഥയ്ക്ക് അനുയോജ്യമാകുന്ന വിധമായിരിക്കും ആ സ്ഥലത്തെ വസ്ത്രധാരണവും ഭക്ഷണക്രമവും എന്തിന് ജീവിതം പോലും. അതേസമയം ലോകമെങ്ങുമുള്ള കാലാവസ്ഥയില്‍ വലിയ മാറ്റങ്ങളാണ് അടുത്ത കാലത്തായി രേഖപ്പെടുത്തിയിട്ടുള്ളത്. ചില ഇടങ്ങളില്‍ അതിതീവ്ര മഴയാണ് അനുഭവപ്പെടുന്നതെങ്കില്‍ മറ്റ് ചില സ്ഥലങ്ങളില്‍ ഉഷ്ണതരംഗങ്ങളാണ് അനുഭവപ്പെടുന്നത്. മഴയും പ്രളയവുമാണെങ്കില്‍ അവധിയെടുത്ത് വീട്ടിലിരിക്കാം. പക്ഷേ. അല്പം ചൂട് കൂടിയെന്ന് പറഞ്ഞ് അങ്ങനെ അവധി കിട്ടണമെന്നുമില്ല. അപ്പോൾ പിന്നെ ചൂട് കാലത്ത് പുറത്തിറങ്ങുമ്പോൾ എന്ത് ചെയ്യും?
ഈ പ്രതിസന്ധിയെ ചൈനീസ് പുരുഷന്മാര്‍ ഒരു പരിധിവരെ മറി കടന്നത് തങ്ങളുടെ ബനിയന്‍ / ഷർട്ട് പാതി മുകളിക്ക് ചുരുട്ടിവച്ച് കൊണ്ടായിരുന്നു. ടു പീസ് വസ്ത്രം ധരിച്ചത് പോലെ ചിലര്‍ ബെയ്‍ജിംഗ് നഗരത്തിലൂടെ നടന്ന് തുടങ്ങിയതോടെയാണ് ഈ വസ്ത്രധാരണം ട്രന്‍റ് വൈറലായത്. ഇതോടെ ഇത് 'ബെയ്‍ജിംഗ് ബിക്കിനി' എന്ന് അറിയപ്പെടാന്‍ തുടങ്ങി. സംഗതി ട്രെന്‍റ് ആയതോടെ 'ബംഗ്യേ' എന്ന വിളിപ്പേരും ഇത്തരം വസ്ത്രധാരണത്തിന് ചാര്‍ത്തിക്കിട്ടി. ബംഗ്യേ എന്നാല്‍ മുത്തച്ഛനെ/ പ്രായമായവരെ പോലെ സ്വയം വെളിപ്പെടുത്തല്‍ എന്നാണ്. ചൂടുള്ള മാസങ്ങളില്‍ ചൈനയിലെ തെരുവുകളിൽ ബംഗ്യേകളുടെ എണ്ണം വര്‍ദ്ധിച്ചു. ഒരാളുടെ മധ്യഭാഗം തുറന്നുകാട്ടുന്ന ഈ രീതി, ആന്തരിക അവയവങ്ങൾക്ക് ചുറ്റുമുള്ള 'ക്വി' ഊർജ്ജത്തിന്‍റെ രക്തചംക്രമണം സുഗമമാക്കുമെന്നാണ് പരമ്പരാഗത ചൈനീസ് വൈദ്യം അവകാശപ്പെടുന്നത്.
പാര്‍ക്കുകൾ. തെരുവുകൾ. ബൈക്കുകളില്‍, റെസ്റ്റോറന്‍റുകളില്‍ ട്രെയിനുകൾ. മെട്രോകൾ എന്നിവിടങ്ങളിലും ചൂട് കാലത്ത് ബംഗ്യേകൾ പ്രത്യക്ഷപ്പെട്ട് തുടങ്ങി. അതിനിടെ മേല്‍ വസ്ത്രം നെഞ്ചിന് മുകളിലേക്ക് ചുരുട്ടിവയ്ക്കുന്ന ചൈനീസ് പുരുഷന്മർ ന്യൂയോർക്ക് നഗരത്തിലെ ആർട്ട് മ്യൂസിയങ്ങൾ, ലണ്ടനിലെ ബക്കിംഗ്ഹാം കൊട്ടാരം, പാരീസിലെ ഐഫൽ ടവർ തുടങ്ങിയ ലോക പ്രസിദ്ധ സ്ഥലങ്ങളിലും പ്രത്യക്ഷപ്പെട്ട് തുടങ്ങി. ഇതോടെ ബെയ്‍ജിംഗ് ബിക്കിനി അന്താരാഷ്ട്രാ തലത്തിലും ശ്രദ്ധനേടി. എന്നാല്‍ പിന്നാലെ പണി വന്നു. പൊതു നിരത്തില്‍ വയറ് കാണിച്ചുള്ള മധ്യവയസ് പിന്നിട്ട പുരുഷന്മാരുടെ എണ്ണം കൂടിയതോടെ സമൂഹത്തിലെ പലര്‍ക്കും ഈ രിതിയെ അത്രയ്ക്ക് പിടിച്ചില്ല. സംഗതി സംസ്കാരത്തിന് എതിരാണെന്ന ചിന്തകളും പിന്നാലെ ശക്തി പ്രാപിച്ചു. ആണുങ്ങൾ വയറ് കാണിച്ച് നടക്കുന്നത് തങ്ങളുടെ സംസ്കാരത്തിന് എതിരാണെന്നായിരുന്നു ഇത്തരക്കാരുടെ വാദം.
2019 -ല്‍ ചൈനയിലെ പല നഗരങ്ങളിലും ഷർട്ട് ഇടാതെയും ശരീരഭാഗങ്ങൾ പ്രദര്‍ഷിപ്പിച്ചോ ഉള്ള വസ്ത്രധാരണം വിലക്കിക്കൊണ്ട് നിയമം വന്നു. ബെയ്‍ജിംഗ് ബിക്കിനി നഗരത്തിന്‍റെ പ്രതിച്ഛായയ്ക്ക് കളങ്കം വരുത്തുന്നെന്നായിരുന്നു അധികാരികൾ പറഞ്ഞത്. കൊവിഡ് കാലത്ത് ചൈന ഈ നിയമങ്ങൾ ശക്തമാക്കിയത് ബെയ്‍ജിംഗ് ബിക്കിനിയെ ലക്ഷ്യം വച്ചാണെന്നുള്ള പരാതികളും ഉയര്‍ന്നു. പക്ഷേ അപ്പോഴും ചൈനീസ് സമൂഹ മാധ്യമങ്ങളിലൂടെ ബെയ്‍ജിംഗ് ബിക്കിനി ചിത്രങ്ങൾ സമൂഹ മാധ്യമങ്ങൾ കീഴടക്കിയിരുന്നു. ഇന്നും നിരോധനമില്ലാത്ത ചൈനീസ് നഗരങ്ങളിലെ പുരുഷന്മാര്‍ 'ക്വി രക്തചംക്രമണ' വിശ്വാസത്തിന്‍റെ അടിസ്ഥാനത്തില്‍ ബംഗ്യേകളായി നടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.