ആഴക്കടൽ മത്സ്യബന്ധന വിവാദം; കരാറില്‍ നിന്ന് പിന്മാറിയത് കള്ളത്തരം കയ്യോടെ പിടികൂടിയത് കൊണ്ടെന്ന് രാഹുൽ

By Web TeamFirst Published Mar 22, 2021, 3:29 PM IST
Highlights

ആഴക്കടൽ മത്സ്യബന്ധന വിവാദത്തെക്കുറിച്ച് രാഹുൽ ഗാന്ധി വിമര്‍ശനം ഉന്നയിച്ചു. കളളത്തരം കയ്യോടെ പിടികൂടിയതോടെയാണ് കരാറിൽ നിന്ന് പിൻമാറിയതെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.

കൊച്ചി: ആഴക്കടൽ മത്സ്യബന്ധന വിവാദത്തിലടക്കം സംസ്ഥാന സർക്കാരിനെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധിയുടെ മധ്യകേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി. യുഡിഎഫ് അധികാരത്തിലെത്തിയാൽ സാധാരണക്കാരിലേക്ക് നേരിട്ട് പണമെത്തിക്കുന്ന ന്യായ് പദ്ധതി നടപ്പാക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. എറണാകുളത്തിന് പിന്നാലെ ആലപ്പുഴയിലൂടെയുളള രാഹുൽ ഗാന്ധിയുടെ പ്രചാരണം തുടരുകയാണ്.

എറണാകുളം, ആലപ്പുഴ ജില്ലകളുടെ തീരമേഖലകൾ കേന്ദ്രീകരിച്ച് നടന്ന പ്രചാരണത്തിലാണ് രാഹുൽ ഗാന്ധി എൽഡിഎഫ് സർക്കാരിന്‍റെ ആഴക്കടൽ മത്സ്യബന്ധന ഇടപാടിനെതിരെ തുറന്നടിച്ചത്. സർക്കാരിന് മറയ്ക്കാനുളളത് കൊണ്ടാണ് എല്ലാം മറച്ചുപിടിച്ചത്. കളളം കയ്യോടെ യുഡിഎഫ് പിടികൂടിയപ്പോഴാണ് കരാറിൽ നിന്ന് പിൻവാങ്ങിയത്. മത്സ്യത്തൊഴിലാളികളുടെ ജീവനും സ്വത്തിനും തീറെഴുതുന്ന നയമാണ് എൽഡിഎഫ് സർക്കാരിന്‍റേതെന്നും രാഹുൽ ഗാന്ധി പറഞ്ഞത്. വൈപ്പിൻ തൃപ്പൂണിത്തുറയിലും കൊച്ചി മണ്ഡലങ്ങളിലാണ് എറണാകുളത്ത് പ്രചാരണം നടത്തിയത്. വൈപ്പിനിൽ നിന്ന് ജങ്കാറിലാണ് രാഹുൽ ഗാന്ധി പ്രചാരണത്തിനായി ഫോർട്ട്കൊച്ചിയിലേക്ക് പോയത്.

റോഡ് ഷോയോടെയായിരുന്നു ആലപ്പുഴ ജില്ലയിലെ പ്രചാരണത്തിന്‍റെ തുടക്കം. അരൂരിൽ നിന്ന് വയലാർ വരെ റോഡ് ഷോ നടത്തിയ രാഹുൽ ഗാന്ധി ചേർത്തല, ആലപ്പുഴ മണ്ഡലങ്ങളിലും പ്രചാരണത്തിനെത്തി. നാളെ കോട്ടയം ജില്ലയിൽ പ്രചാരണത്തിനിറങ്ങുന്ന അദ്ദേഹം ഉച്ചയ്ക്കുശേഷം എറണാകുളത്തെ മറ്റു മണ്ഡലങ്ങളിൽ പ്രചാരണത്തിനിറങ്ങും.
 

click me!